ആഗ്രയിൽ റോഡിലൂടെ നടന്നുപോയ റഷ്യൻ വനിതയ്ക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
താജ്മഹലിന്റെ മണ്ണിൽ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ചും പൊതുസ്ഥലങ്ങളിലെ ജനങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ സൈക്കോളജിസ്റ്റ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന കീര സുവോറോവയാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. ആഗ്രയിലെ ഒരു കടയിലേക്ക് നടന്നുപോകാൻ തീരുമാനിച്ച തങ്ങൾക്ക് ഉണ്ടായ അനുഭവം ചൂണ്ടിക്കാട്ടി, ഇത്തരം യാത്രകൾ ആരും ദയവായി ചെയ്യരുതെന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്.
യമുനാ കിനാര റോഡിൽ വെച്ച് ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന ഈ ദൃശ്യങ്ങളിൽ, യുവതി റോഡരികിലൂടെ നടക്കുമ്പോൾ ഒരു ഓട്ടോറിക്ഷാ ഡ്രൈവറും മറ്റൊരു വ്യക്തിയും ഇവരെ സമീപിക്കുന്നത് കാണാം.
പശ്ചാത്തലത്തിൽ ചില നാട്ടുകാർ മാഡം എന്ന് വിളിച്ച് പുറകെ കൂടുന്നതും ഇതിൽ വ്യക്തമാണ്. ഈ സമയം വിദേശവനിത അതീവ അസ്വസ്ഥയായി മുന്നോട്ട് നടന്നുപോവുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്ത് പകർത്തിയ 23 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ പതിനായിരക്കണക്കിന് ആളുകളാണ് കാണുകയും പങ്കുവെക്കുകയും ചെയ്തത്.
വിദേശ വിനോദസഞ്ചാരിക്ക് നേരിട്ട ദുരനുഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ വിഷയം വലിയ വിവാദമായതോടെ സംഭവത്തിൽ വ്യക്തതയുമായി ആഗ്ര പോലീസ് രംഗത്തെത്തി.
ഇന്റർനെറ്റിൽ പ്രചരിക്കുന്ന വാർത്തകൾ പലതും അതിശയോക്തി കലർന്നതാണെന്നും തെറ്റിദ്ധാരണാജനകമാണെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സുകന്യ ശർമ്മ അറിയിച്ചു.
യുവതിക്ക് നേരെ യാതൊരുവിധത്തിലുള്ള അതിക്രമങ്ങളോ പീഡനശ്രമങ്ങളോ ഉണ്ടായിട്ടില്ലെന്നും ചില പ്രൊഫൈലുകൾ ബോധപൂർവ്വം തെറ്റായ കഥകൾ പ്രചരിപ്പിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
വിനോദസഞ്ചാരിയായ യുവതി നടന്നുപോകുമ്പോൾ ഉണ്ടായ അസ്വസ്ഥത പങ്കുവെച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ പലരും ഇതിന് തെറ്റായ വ്യാഖ്യാനങ്ങൾ നൽകുകയായിരുന്നു.
വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണെന്നും, സംഭവത്തെക്കുറിച്ച് വ്യാജവും പ്രകോപനപരവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.