International
ദുബായ്: ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. 149 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ ബെയ്റൂട്ടിലും മറ്റ് തെക്കൻ മേഖലകളിലുമാണ് ആക്രമണം നടത്തിയത്.
തെക്കൻ ലബനനിലാണു ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത്. ഇറാനെതിരേ ഇസ്രയേലും അമേരിക്കയും നടത്തുന്ന യുദ്ധത്തിൽ പങ്കുചേർന്ന ഹിസ്ബുള്ളയ്ക്കെതിരേ ലബനീസ് സർക്കാർ രംഗത്തുവന്നു. ഹിസ്ബുള്ളയുടെ നടപടി നിയമവിരുദ്ധമാണെന്ന് അറിയിച്ച സർക്കാർ ആയുധങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടു.
ലബനനിന്റെ തെക്കൻ ഭാഗത്തുനിന്നു നൂറുകണക്കിനു പേർ പലായനം ചെയ്തു. 2024ലെ ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധത്തിൽ ലബനനിൽ പത്തു ലക്ഷം പേർ തെക്കൻ ഭാഗത്തുനിന്നു പലായനം ചെയ്തിരുന്നു.
ഇവരിൽ പലർക്കും നാട്ടിൽ തിരിച്ചെത്താനായില്ല. ഇസ്രയേൽ-ഹമാസ് യുദ്ധത്തിനു പിന്നാലെയായിരുന്നു ഹിസ്ബുള്ള ഇസ്രയേലിലേക്ക് റോക്കറ്റുകൾ വർഷിച്ചത്. ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ അന്ന് നൂറുകണക്കിനു തീവ്രവാദികൾ കൊല്ലപ്പെട്ടു.
International
ബെയ്റൂട്ട്: ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം. വ്യാഴാഴ്ചയാണ് തെക്കൻ ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയാണ് വ്യോമാക്രമണമുണ്ടായത്. ലെബനീസ്-ഇസ്രയേലി സിവിലിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ആക്രമണം.
ലെയോ പതിനാലാമൻ മാർപ്പാപ്പയുടെ സന്ദർശനത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ലെബനനിൽ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതുകൂടാതെ സന്ദർശന വേളയിൽ ശത്രുത അവസാനിപ്പിക്കാൻ പോപ്പ് ആവശ്യപ്പെട്ടിരുന്നു.
ആക്രമണം ഇസ്രയേലി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനൻ സർക്കാർ ഹിസ്ബുള്ളയെ നിരായുധീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇസ്രയേലി സൈന്യം വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങൾക്ക് നടുവിലുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും ഇസ്രയേലി സൈന്യം അറിയിച്ചു.