വാഷിംഗ്ടൺ: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാരയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. അമേരിക്ക മുൻപ് തലയ്ക്ക് 10 ദശലക്ഷം ഡോളർ വിലയിട്ട അൽ ഖ്വയ്ദ മുൻ കമാൻഡറാണ് അഹമ്മദ് അൽ ഷാര എന്നത് കൂടിക്കാഴ്ചയെ ശ്രദ്ധേയമാക്കിയിരുന്നു.
വൈറ്റ് ഹൗസിലായിരുന്നു ഇരു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ച. 1946ൽ ഫ്രാൻസിൽനിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം ഒരു സിറിയൻ രാഷ്ട്രത്തലവൻ ആദ്യമായാണ് വൈറ്റ് ഹൗസിലെത്തുന്നത്.
സിറിയയെ ദീര്‍ഘകാലം നയിച്ച ബഷാര്‍ അല്‍ അസാദിനെ, കഴിഞ്ഞ വര്‍ഷം അവസാനം വിമത നീക്കത്തിലൂടെ അട്ടിമിറിച്ചാണ് അൽ ഷാര അധികാരം സ്വന്തമാക്കിയത്. ട്രംപും അൽ ഷാരയും മേയിൽ സൗദിയിൽവച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്. അൽ ഷാരയെ പോരാളിയെന്നാണ് ട്രംപ് ആ കൂടിക്കാഴ്ചയിൽ വിശേഷിപ്പിച്ചത്.
2000ത്തിനു ശേഷം യുഎസും സിറിയയും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു അത്. അൽ ഷാരയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച ലോകസമാധാനത്തിനായി പ്രസിഡന്റിന്റെ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
സിറിയയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ യുഎസിന്റെ സീസർ ആക്ട് ട്രംപ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും സ്ഥിരമായി പിൻവലിക്കണമെങ്കിൽ യുഎസ് കോൺഗ്രസ് നിയമം പാസാക്കേണ്ടിവരും. ഐഎസിനെതിരേ പോരാടുന്ന യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ സിറിയ ചേരുന്ന കരാറിൽ അൽ ഷാര ഒപ്പുവച്ചേക്കും.