പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. ആലത്തൂർ നെല്ലിയാങ്കുന്നം സ്വദേശി സുനീഷാണ് അറസ്റ്റിലായത്.
ഈ മാസം എട്ടിനാണ് രണ്ടിടത്തായി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകളിൽ കയറി ഇയാൾ അതിക്രമം കാട്ടിയത്. സ്ത്രീകൾ ബഹളം വയ്ക്കുന്നത് കേട്ട് ആളുകൾ കൂടിയപ്പോഴേക്കും രണ്ടിടത്തു നിന്നും സുനീഷ് ഓടി രക്ഷപ്പെട്ടു.
സംഭവ ശേഷം എറണാകുളം ഭാഗത്ത് സുനീഷ് ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. എറണാകുളം കുറുപ്പമ്പടിയിൽ നിന്നാണ് പ്രതിയെ ശനിയാഴ്ച വൈകുന്നേരം പിടികൂടിയത്. സുനീഷിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
മൂന്നാഴ്ച മുമ്പാണ് സുനീഷ് തമിഴ്നാട്ടിൽ മോഷണ കേസിലെ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയത്. വിവിധ സ്റ്റേഷനുകളിലായി മോഷണം, ലഹരിക്കടത്ത് അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.