ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിടെ തിരക്കിട്ടു വനിതാ സംവരണം നടപ്പാക്കാനുള്ള പുതിയ ഭരണഘടനാ ഭേദഗതികളെച്ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര്.
ഇന്നലെ സമാപിക്കേണ്ടിയിരുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം വനിതാ സംവരണത്തിനായുള്ള പുതിയ ഭേദഗതികൾക്കായി ഈ മാസം 16, 17, 18 തീയതികളിൽ വീണ്ടും ചേരാനുള്ള സർക്കാർ നീക്കമാണു രാഷ്ട്രീയ വാക്പോരിനു വഴിതെളിച്ചത്.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലിരിക്കെ സർക്കാരിനു രാഷ്ടീയനേട്ടം ഉണ്ടാക്കാനായി സഭ പ്രത്യേകമായി വീണ്ടും സമ്മേളിക്കുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി രാജ്യസഭയിൽ കോണ്‍ഗ്രസ് ചീഫ് വിപ്പ് ജയ്റാം രമേശാണു വിഷയം ഉയർത്തിയത്.
ജയ്റാമിനു പുറമെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, എഎപി നേതാവ് സഞ്ജയ് സിംഗ്, ആർജെഡി നേതാവ് മനോജ്കുമാർ ഝാ തുടങ്ങിയവർ സർക്കാരിന്റേതു രാഷ്ട്രീയപ്രേരിത നീക്കമെന്നു കുറ്റപ്പെടുത്തിയപ്പോൾ കേന്ദ്രമന്ത്രിമാരായ രാജ്യസഭാ നേതാവ് ജെ.പി. നഡ്ഡ, പിയൂഷ് ഗോയൽ, കിരണ്‍ റിജിജു എന്നിവർ സർക്കാരിനെ പ്രതിരോധിച്ചു.
എന്നാൽ, വനിതാ ഭേദഗതി ബില്ലുകൾ പരിഗണിക്കാനായി പാർലമെന്റ് ചേരുന്ന കൃത്യ തീയതികൾ പാർലമെന്ററികാര്യ മന്ത്രി റിജിജു പറഞ്ഞില്ല.
ആഴ്ചകൾക്കകം സമ്മേളിക്കുമെന്നു മാത്രമാണു മന്ത്രി പറഞ്ഞത്. വനിതകളോട് ആത്മാർഥതയുണ്ടായിരുന്നെങ്കിൽ ഇന്നലെ സമാപിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടു ഘട്ടങ്ങളിലും വനിതാ സംവരണ ഭേദഗതി ബില്ലുകൾ എന്തുകൊണ്ടു വന്നില്ലെന്ന് ഖാർഗെ ചോദിച്ചു.
തമിഴ്നാട്ടിലും പശ്ചിമബംഗാളിലും വോട്ടെടുപ്പ് പൂർത്തിയാക്കുന്ന 29നുശേഷം സർവകക്ഷി യോഗം വിളിച്ചു വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷനേതാവെന്ന നിലയിൽ രണ്ടുതവണ സർക്കാരിനു കത്തെഴുതിയിരുന്നുവെന്ന് ഖാർഗെയും ജയ്റാം രമേശും പറഞ്ഞു.
ഏപ്രിൽ 29നുശേഷം സർവകക്ഷി യോഗം ചേരണമെന്നും അതിനു പിന്നാലെ മാത്രമേ പാർലമെന്റിൽ നിയമഭേദഗതികൾ പാസാക്കാവൂ എന്നും പ്രതിപക്ഷനേതാവ് എഴുതിയിരുന്നതായി റിജിജു പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അഭിപ്രായം കേൾക്കുമെങ്കിലും സർക്കാരാണു തീരുമാനിക്കുകയെന്ന് മന്ത്രി റിജിജു ചൂണ്ടിക്കാട്ടി. വനിതാ സംവരണത്തിന്റെ ക്രഡിറ്റ് പ്രധാനമന്ത്രി മോദിക്കു കിട്ടിക്കഴിഞ്ഞുവെന്നും നഡ്ഡ പറഞ്ഞു. എന്നാൽ, കോണ്‍ഗ്രസാണു വനിതാ സംവരണ ബിൽ ആദ്യം കൊണ്ടുവന്നതെന്നും കോണ്‍ഗ്രസിന്റെ പിന്തുണയിലാണ് ഏകകണ്ഠമായി ബിൽ പാസാക്കിയതെന്നും ഖാർഗെ പറഞ്ഞു.
വനിതാ സംവരണ നിയമം ഏകകണ്ഠമായി ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയശേഷം രണ്ടര വർഷത്തിലേറെ അതിന്മേൽ സുഖമായി കിടന്നുറങ്ങിയവരാണ് തെരഞ്ഞെടുപ്പുകൾക്കിടയിൽ രാഷ്ട്രീയലാഭത്തിനായി പുതിയ നീക്കം നടത്തുന്നതെന്ന് ഖാർഗെയും ജയ്റാമും കുറ്റപ്പെടുത്തി.