ന്യൂഡൽഹി: ഡൽഹിയിലെ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലെത്തി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം. ലോക്സഭ ബഹളത്തെ തുടർന്ന് താത്കാലികമായി നിർത്തിവെച്ചപ്പോൾ, രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
സഭ ആരംഭിച്ച ഉടൻ തന്നെ "അമിത് ഷാ എവിടെ?" എന്ന മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സഭാ നടപടികളുമായി സഹകരിക്കാൻ സ്പീക്കർ അഭ്യർത്ഥിച്ചെങ്കിലും ആഭ്യന്തര മന്ത്രി സഭയിലെത്തണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു. ബഹളം കനത്തതോടെ സഭ നിർത്തിവെക്കേണ്ടി വന്നു.
രാജ്യസഭയിലും അമിത് ഷാ പ്രസ്താവന നടത്തണമെന്ന ആവശ്യമുയർന്നു. പ്രതിഷേധം കണക്കിലെടുക്കാതെ നടപടികളുമായി മുന്നോട്ടുപോയ ചെയർമാന്റെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷത്തിന് ഉന്നയിക്കാൻ മറ്റ് വിഷയങ്ങളൊന്നുമില്ലെന്നും അവർ ലക്ഷ്യമില്ലാതെ സഭാ സമ്മേളനം തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഭരണപക്ഷ നേതാവ് ജെ.പി. നദ്ദ ആരോപിച്ചു. ഏത് വിഷയത്തിലും ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് അതിക്രമത്തിന് ഉത്തരവിട്ടത് അമിത് ഷായാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, വിദ്യാർഥികൾക്കും യുവാക്കൾക്കും നേരെ നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. യൂണിഫോമിലല്ലാത്ത ആളുകൾ വിദ്യാർഥികളെ മൃഗീയമായി തല്ലിച്ചതക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.
കേവലം കണ്ണീർ വാതകം മാത്രമാണ് പ്രയോഗിച്ചതെന്ന സർക്കാരിന്റെ വാദത്തെ പൂർണമായും തള്ളിക്കളയുന്നതാണ് ഈ ദൃശ്യങ്ങളെന്ന് ചൂണ്ടിക്കാണിച്ച രാഹുൽ ഗാന്ധി, സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രമായ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.