ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ കാന്‍റർബറി ആർച്ച്ബിഷപ്പായി സാറാ മുല്ലള്ളി ചുമതലയേറ്റു.
ബുധനാഴ്ച രാവിലെ സെന്‍റ് പോൾസ് കത്തീഡ്രലിലേക്കു പ്രവേശിച്ച സാറാ മുല്ലള്ളി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആംഗ്ലിക്കൻ വിശ്വാസികളുടെ ആത്മീയ നേതാവായാണ് തിരിച്ചിറങ്ങിയത്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് 63കാരിയായ സാറാ മുല്ലള്ളി. അമേരിക്കയിലെ എപ്പിസ്കോപ്പൽ ചർച്ച് ഉൾപ്പെടെയുള്ള ആഗോള ആംഗ്ലിക്കൻ കൂട്ടായ്മയ്ക്ക് ഔദ്യോഗികമായി ഒരു ഭരണത്തലവനില്ലെങ്കിലും കാന്‍റർബറി ആർച്ച്ബിഷപ്പാണ് പരമ്പരാഗതമായി അതിന്‍റെ ആത്മീയ നേതാവായി പരിഗണിക്കപ്പെടുന്നത്.
കാൻസർ നഴ്സായിരുന്ന സാറാ മുല്ലള്ളി, നാലു മാസം മുമ്പു പ്രഖ്യാപിക്കപ്പെട്ട പുതിയ ദൗത്യം നിയമപരമായ ചടങ്ങുകളിലൂടെ ഔദ്യോഗികമായി ഏറ്റെടുത്തു. ദീർഘമായ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷം മുല്ലള്ളി കരഘോഷങ്ങളോടെയാണ് വിശ്വാസികൾ വരവേറ്റത്. 1994ൽ വനിതാ പുരോഹിതർക്കും 2015ൽ ആദ്യ വനിതാ ബിഷപ്പിനും ചർച്ച് ഓഫ് ഇംഗ്ലണ്ട് അനുമതി നൽകിയിരുന്നു.
സ്ത്രീകളുടെ പദവി, എൽജിബിടിക്യു വിഭാഗത്തോടുള്ള നിലപാട് തുടങ്ങിയ വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്ന ആംഗ്ലിക്കൻ കൂട്ടായ്മയിൽ ഈ നിയമനം കൂടുതൽ തർക്കങ്ങൾക്കു വഴിമാറാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. മുല്ലള്ളിയുടെ നിയമനം ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ആംഗ്ലിക്കൻ സംഘടനയായ ഗാഫ്കോൺ ആരോപിച്ചിരുന്നു. സ്വവർഗ വിവാഹങ്ങളെ പിന്തുണയ്ക്കുന്ന മുല്ലള്ളിയുടെ നിലപാട് സഭയുടെ വിശ്വാസപ്രമാണങ്ങൾക്കു വിരുദ്ധമാണെന്നു റുവാണ്ടൻ ആഗ്ലിംക്കൻ ആർച്ച്ബിഷപ്പ് ലോറന്‍റ് മബണ്ട കുറ്റപ്പെടുത്തി. ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 2024 നവംബറിൽ രാജിവച്ച ജസ്റ്റിൻ വെൽബിക്കു പകരമായാണ് മുല്ലള്ളി എത്തുന്നത്.
17 അംഗ കമ്മീഷൻ നാമനിർദേശം ചെയ്ത സാറാ മുല്ലള്ളിയുടെ നിയമനത്തിനു സഭയുടെ പരമാധികാരിയായ ചാൾസ് മൂന്നാമൻ രാജാവ് അംഗീകാരം നൽകി. മാർച്ച് 25ന് കാന്‍റർബറി കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ സാറാ മുല്ലള്ളി ഔദ്യോഗികമായി ആർച്ച്ബിഷപ്പായി അവരോധിക്കപ്പെടും.