മിണ്ടാപ്രാണികളോട് മനുഷ്യൻ കാണിക്കുന്ന കൊടുംക്രൂരതയുടെ നടുക്കുന്ന വാർത്തയാണ് അമേരിക്കയിലെ ലോംഗ് ഐലൻഡ് സിറ്റിയിൽ നിന്നും പുറത്തുവരുന്നത്.
കാറിന് പിന്നിൽ രണ്ട് നായ്ക്കളെ കെട്ടിയിട്ട് ക്രൂരമായി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ 68 വയസുകാരനായ ഡാൻ ബുജോർ എന്നയാൾക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിച്ചു.
ജനുവരി നാലിന് വൈകുന്നേരം തിരക്കേറിയ നഗരവീഥിയിൽ നടന്ന ഈ ദാരുണ സംഭവം മറ്റൊരു കാർ യാത്രികൻ തന്റെ മൊബൈൽ ക്യാമറയിൽ പകർത്തുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതോടെയാണ് പുറംലോകം അറിഞ്ഞത്.
കാറിന്റെ പിന്നിൽ ജർമ്മൻ ഷെപ്പേർഡ്, പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായ്ക്കളെയാണ് പ്രതി കെട്ടിയിട്ടത്. അമിതവേഗതയിൽ പോയ കാറിനൊപ്പം ഓടിയെത്താൻ കഴിയാതെ ഈ നായ്ക്കൾ റോഡിലൂടെ ഉരസുകയും വലിയ വേദന അനുഭവിക്കുകയും ചെയ്തു.
ഈ ക്രൂരത കണ്ടുനിന്ന നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടയിൽ കാറിലെ കെട്ടഴിഞ്ഞുപോയ നായ്ക്കളെ ഉടൻ തന്നെ കാറിനുള്ളിലേക്ക് കയറ്റി പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അധികം വൈകാതെ തന്നെ പോലീസ് ഇയാളെ പിടികൂടി.
പിടിയിലാകുന്ന സമയത്ത് ഇയാളുടെ പക്കൽ ഡ്രൈവിംഗ് ലൈസൻസ് പോലും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. പരിക്കേറ്റ നായ്ക്കളെ മൃഗസംരക്ഷണ സംഘടനയായ എഎസ്പിസിഎ ഏറ്റെടുക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
വൈദ്യപരിശോധനയിൽ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയുടെ കർണപടത്തിന് തകരാർ സംഭവിച്ചതായും പിറ്റ് ബുൾ നായയുടെ പാദങ്ങളിലും ചർമ്മത്തിലും ഗുരുതരമായ മുറിവുകൾ ഉള്ളതായും വ്യക്തമായി.
മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ ക്വീൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി മെലിൻഡ കാറ്റ്സ് ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിലവിൽ ഒന്നിലധികം കുറ്റങ്ങൾ ചുമത്തിയിട്ടുള്ള പ്രതിക്കെതിരായ കേസ് മാർച്ച് അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ ഇയാൾക്ക് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാനാണ് സാധ്യത.