കൊച്ചി: ടിവി പരിപാടിക്കിടയിലെ പരാമർശവുമായി ബന്ധപ്പെട്ട് സൈബർ ആക്രമണവും വധഭീഷണിയും നേരിടുന്നുവെന്ന പരാതിയിൽ ബിഗ് ടിവി സീനിയർ കോ ഓർഡിനേറ്റിംഗ് എഡിറ്റർ അപർണ കുറുപ്പിന് പൊലിസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
താമസസ്ഥലത്തും പരിസരപ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പുവരുത്താൻ കൊച്ചി സിറ്റി പൊലിസ് കമ്മിഷണർക്കു ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് നിർദേശം നൽകി. ഹർജി തീർപ്പാക്കുന്നതുവരെ സംരക്ഷണം തുടരാനാണു നിർദേശം.
മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ടിവി പരിപാടിക്കു പിന്നാലെയുള്ള സാഹചര്യം ചൂണ്ടിക്കാട്ടി അപർണ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. കോടതി ഒക്ടോബർ 26ന് കേസ് പരിഗണിക്കാനായി മാറ്റി.