ന്യൂഡൽഹി: എഥനോൾ മിശ്രിത ഇന്ധന പദ്ധതിക്കെതിരേ (ഇ20) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്കു നാലിന് മാർച്ച് നടത്തുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ.
കേന്ദ്രത്തിന്റെ ഇ20 പെട്രോൾ നയത്തിനെതിരേ ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബില്‍ നടത്തിയ ദേശീയ ടൗൺഹാൾ യോഗത്തിലായിരുന്നു കേജരിവാളിന്റെ പ്രഖ്യാപനം.
ഇ20ക്കെതിരേ രാജ്യത്തെ രണ്ടുലക്ഷം പേർ ഒപ്പിട്ട ഹർജിയുടെ പകർപ്പുകൾ കേന്ദ്രത്തിനു കൈമാറുമെന്നും കേജരിവാൾ അറിയിച്ചു.
ഇ20 ഇന്ധനത്തിന്റെ ആഘാതം ചർച്ച ചെയ്യുന്നതിനായി കേജരിവാൾ ഇന്നലെ ആഹ്വാനം ചെയ്ത ടൗൺഹാൾ ശൈലിയിലുള്ള യോഗത്തിൽ നൂറുകണക്കിനു പേരാണ് പങ്കെടുത്തത്.
ഇ20 ഇന്ധനത്തിന്റെ ദോഷങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ ഇ20 പെട്രോളും സാധാരണ പെട്രോളും ഇന്ധന സ്റ്റേഷനുകളിൽ തെരഞ്ഞെടുക്കാനുള്ള ഉപാധി ഉപയോക്താക്കൾക്കു നൽകണമെന്ന് കേജരിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഇ20 കലർത്തിയ പെട്രോളിന് കുറഞ്ഞ വിലയായിരിക്കണമെന്നും പെട്രോൾ വില ലിറ്ററിന് 84 രൂപയിൽ താഴെയായിരിക്കണമെന്നും ഇ20 ഇന്ധനം വാഹനങ്ങളിൽ കേട് വരുത്തില്ലെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പരസ്യമാക്കണമെന്നും കേജരിവാൾ ആവശ്യപ്പെട്ടു.