ന്യൂഡൽഹി: ഭീകരവിരുദ്ധ സൈനികനടപടി ഇന്ത്യ തുടരുകയാണെന്നും അതിർത്തിക്കിപ്പുറം ഭാവിയിലുണ്ടാകുന്ന ഏതൊരു ഭീകരപ്രവർത്തനത്തിനും കനത്ത തിരിച്ചടിയുണ്ടാകുമെന്നും പാക്കിസ്ഥാന് മുന്നറിയിപ്പു നൽകി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’നുശേഷം നിയന്ത്രണരേഖയ്ക്കു കുറുകേ കുറഞ്ഞത് ആറു ഭീകരക്യാന്പുകളും അന്താരാഷ്ട്ര അതിർത്തിക്കപ്പുറത്ത് രണ്ട് ഭീകരക്യാന്പുകളും ഇപ്പോഴും സജീവമാണെന്നും കരസേനാ മേധാവി സ്ഥിരീകരിച്ചു.
ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ പ്രതികരിക്കാനുള്ള വ്യക്തമായ തീരുമാനം ഉന്നതതലത്തിൽ എടുത്തതായും ജനറൽ ദ്വിവേദി വ്യക്തമാക്കി. കരസേനാ ദിനത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.