ഇസ്ലാമാബാദ്: പാകിസ്താൻ സൈനിക മേധാവി അസീം മുനീർ ഇറാൻ സന്ദർശിക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ ശക്തമാക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമാണ് സന്ദർശനം. സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവർ ചേർന്ന് രൂപീകരിച്ച 'സുന്നി പ്രതിരോധ ഉടന്പടിയിലേക്ക്' ഇറാനെ ക്ഷണിച്ചേക്കുമെന്നാണ് വിവരങ്ങൾ. സഖ്യത്തിലെ ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം എല്ലാവർക്കുമെതിരെയുള്ളതായി കണക്കാക്കുന്നതാണ് ഈ ചരിത്രപ്രധാന കരാർ.
അതേസമയം, ഇറാന് മേൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തിന്റെ വിശദാംശങ്ങൾ യുഎസ് ട്രഷറി നാളെ പുറത്തുവിടും. അമേരിക്കയുടെ ഉപരോധം എല്ലാ രാജ്യങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനമാണെന്നും ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇസ്രയേലിന്റെ സമ്മർദത്തിന് വഴങ്ങിയാണ് ട്രംപിന്റെ ഈ നടപടിയെന്നും, പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇതിനെ പിന്തുണച്ചാൽ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പൂർണമായി തടയുമെന്നും ഇറാൻ സുരക്ഷാ മേധാവി മൊഹ്സിൻ റെസായി മുന്നറിയിപ്പ് നൽകി.