തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ സഹോദരി സരസുവും ബന്ധുക്കളും മന്ത്രി കെ.എ.തുളസിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. മധു വധക്കേസിലെ നിയമപോരാട്ടങ്ങളിലെ പുതിയ സാഹചര്യങ്ങളും തങ്ങളുടെ കടുത്ത ജീവൽപ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചാണ് കുടുംബം മന്ത്രിയെ സന്ദർശിച്ചത്.
2026 മേയ് 25നായിരുന്നു മധു വധക്കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി പുറത്തുവന്നത്. തെളിവുകളുടെ അഭാവത്തിൽ കേസിലെ ഒന്നാം പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. വിചാരണക്കോടതി ശിക്ഷിച്ച ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.
വരുന്ന ഓഗസ്റ്റ് 25 നകം സുപ്രീംകോടതിയിൽ അപ്പീൽ നടപടികൾ പൂർത്തിയാക്കണമെന്ന് കുടുംബം മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി കെ.എ.തുളസി ഉറപ്പ് നൽകി. മധുവിന്റെ കേസിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം കോടതിയും ഓഫീസുകളും കയറിയിറങ്ങേണ്ടി വന്നതിനെ തുടർന്ന് സഹോദരി സരസുവിന് അട്ടപ്പാടി തുടുക്കി അങ്കണവാടിയിലെ വർക്കർ സ്ഥിരം ജോലി നഷ്ടപ്പെട്ടിരുന്നു.
കുടുംബത്തിന്റെ ഏക ഉപജീവനമാർഗമായ ഈ ജോലി പുനഃസ്ഥാപിച്ചു നൽകണമെന്ന് ഇവർ മന്ത്രിയോട് ആവശ്യപ്പെട്ടു. ഈ വിഷയം പ്രത്യേകമായി സർക്കാർ പരിശോധിക്കാമെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.