പെൻസിൽവേനിയയിലെ വെയ്‌സെൻബെർഗ് ടൗൺഷിപ്പിൽ ഇന്‍റർസ്റ്റേറ്റ് 78 ഹൈവേയിലൂടെ പോവുകയായിരുന്ന യാത്രക്കാർ കഴിഞ്ഞദിവസം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്.
ആകാശത്ത് പറക്കേണ്ട വിമാനം തങ്ങളുടെ വാഹനങ്ങൾക്കിടയിലേക്ക് അപ്രതീക്ഷിതമായി താഴ്ന്നിറങ്ങുന്ന ഞെട്ടിക്കുന്ന ദൃശ്യം ഹൈവേയിലെ ക്യാമറകളിൽ പതിഞ്ഞു.
ന്യൂജേഴ്‌സിയിൽ നിന്ന് ഇന്ത്യാനയിലേക്ക് യാത്ര തിരിച്ചിരുന്ന 1995 മോഡൽ കമാൻഡർ 114B എന്ന ചെറു വിമാനമാണ് യാന്ത്രിക തകരാറുകൾ മൂലം ഹൈവേയിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്നത്.
യാത്രയ്ക്കിടെ എഞ്ചിനിൽ പ്രകടമായ മാറ്റങ്ങൾ കണ്ടതോടെ പൈലറ്റ് ആദ്യം ശ്രമിച്ചത് തൊട്ടടുത്തുള്ള വിമാനത്താവളത്തിൽ എത്തിച്ചേരാനായിരുന്നു.
എന്നാൽ സമയം വൈകിയതും സാങ്കേതിക പ്രശ്നങ്ങൾ ഗുരുതരമായതും കാരണം ഹൈവേയുടെ കിഴക്കൻ പാതയിൽ വിമാനം ഇറക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
മിഷിഗണിൽ നിന്നുള്ള 65 വയസുകാരനായ പൈലറ്റും 34 വയസുകാരിയായ ന്യൂജേഴ്‌സി സ്വദേശിനിയും മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അതീവ വേഗതയിൽ വാഹനങ്ങൾ ചലിച്ചുകൊണ്ടിരുന്ന ട്രാക്കിലേക്ക് വളരെ സൂക്ഷ്മമായാണ് പൈലറ്റ് വിമാനം താഴ്ത്തിയത്. വിമാനം ഹൈവേയിൽ ഇറങ്ങിയതോടെ ആ ഭാഗത്തെ ഗതാഗതം പൂർണമായും തടസപ്പെടുകയും കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ചെയ്തു.
അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തുകയും കിഴക്കൻ പാതകളിലേക്കുള്ള പ്രവേശനം തടഞ്ഞ് ഗ്രീൻവിച്ച് ടൗൺഷിപ്പിലെ ക്രംസ്‌വില്ലെ റോഡ് വഴി വാഹനങ്ങൾ തിരിച്ചുവിടുകയും ചെയ്തു. വിമാനത്തിനുള്ളിലിരുന്ന പൈലറ്റും യാത്രക്കാരിയും അപ്പോഴും സുരക്ഷിതരാണെന്ന് ദൃക്‌സാക്ഷികൾ സാക്ഷ്യപ്പെടുത്തി.
ഹൈവേയിൽ നിന്ന് വിമാനം മാറ്റുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും പിന്നീട് അടുത്തുള്ള വിമാനത്താവളത്തിലേക്ക് വിമാനം കെട്ടിവലിച്ചു കൊണ്ടുപോവുകയും ചെയ്തു.
അടുത്തിടെ വടക്കുകിഴക്കൻ ഫിലാഡൽഫിയയിൽ നടന്ന മറ്റൊരു വിമാനാപകടത്തിന്‍റെ നടുക്കം മാറുന്നതിന് മുമ്പാണ് സമാനമായ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇതേക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്‍റെ മനസാന്നിധ്യവും നിശ്ചയദാർഢ്യവുമാണ് തിരക്കേറിയ ഹൈവേയിൽ ഒരു വലിയ അപകടമൊഴിവാക്കാൻ സഹായിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.