ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയ്യുടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സംസ്കാരചടങ്ങുകൾക്കായി തലസ്ഥാനനഗരമായ ടെഹ്റാൻ ഒരുങ്ങി. ഇതിനിടെ, മാസങ്ങളായി അജ്ഞാതവാസത്തിലായിരുന്ന ഇറാന്റെ പാരാമിലിട്ടറി റെവലൂഷണറി ഗാർഡ് തലവൻ ജനറൽ അഹമ്മദ് വാഹിദി പൊതുവേദിയിലെത്തി.
ഖമനയ്യുടെ സംസ്കാരചടങ്ങുകളുമായി ബന്ധപ്പെട്ട യോഗത്തിൽ ജനറൽ അഹമ്മദ് വാഹിദി പങ്കെടുക്കുന്ന ചിത്രങ്ങൾ ഇറാൻ ഔദ്യോഗിക മാധ്യമമാണ് പുറത്തുവിട്ടത്. വ്യാഴാഴ്ച രാത്രി മധ്യടെഹ്റാനിലെ ഖമനയ്യുടെ ഔദ്യോഗിക വസതിക്ക് സമീപം നടന്ന പ്രാർഥനാചടങ്ങിൽ വാഹിദി പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഇറാന്റെ കർശനനിലപാടുകൾ രൂപവത്കരിക്കുന്നതിൽ നിർണായക വഹിക്കുന്ന വ്യക്തിയാണ് വാഹിദ്. ഇറാന്റെ പുതിയ പരമോന്നതനേതാവ് ആയത്തുള്ള മുജ്തബ ഖമേനയ്യുമായി അടുത്തബന്ധമുള്ള നേതാവാണ് വാഹിദി. ഫെബ്രുവരി എട്ടിന് ശേഷം വാഹിദിയെ പൊതുവേദികളിൽ കണ്ടിരുന്നില്ല.
ഖമനയുടെ സംസ്കാരത്തിന്റെ ഭാഗമായി ശനിയാഴ്ച മുതൽ ഇറാന്റെ വിവിധനഗരങ്ങളിലും അയൽരാജ്യമായ ഇറാക്കിലും ദിവസങ്ങൾ നീളുന്ന വിലാപയാത്രകൾ നടക്കും.
ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽനിന്നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. വിലാപയാത്രയുടെ ഭാഗമായി ടെഹ്റാനിലെ വിമാനത്താവളങ്ങൾ അടച്ചിടാനും തെരുവുകളിൽ നിയന്ത്രണം ഏർപ്പെടുത്താനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.