ഇരിട്ടി: വന്യമൃഗശല്യ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയും കാർഷിക മേഖലയ്ക്കും ടൂറിസം-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും പരിഗണന നൽകിയും 25.54 കോടി രൂപ വരവും 25.09 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് അയ്യൻകുന്ന് പഞ്ചായത്ത് അംഗീകാരം നൽകി. വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ ബജറ്റ് അവതരിപ്പിച്ചു.
പ്രസിഡന്റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സോളർ തൂക്കുവേലി പരിപാലന പദ്ധതി നടപ്പാക്കുന്നതിനു 41 ലക്ഷം രൂപ വകയിരുത്തി. മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണത്തിനു സോളർ വേലി പൂർത്തീകരണത്തിനു ആർകെബിവൈ പദ്ധതി പ്രകാരം 1.5 കോടി രൂപ ലഭിക്കുമെന്നതും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിർത്തി മേഖലയിൽ തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു 4 ലക്ഷം രൂപയും ചെറുനാരക കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു 1.35 ലക്ഷം രൂപയും കാട് വെട്ടിത്തെളിച്ചു കാപ്പിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു 5 ലക്ഷം രൂപയും വകയിരുത്തി. കാർഷിക - മൃഗ- ക്ഷീര വികസന പദ്ധതികൾക്കായി 1.3 കോടി. വനിതകളുടെയും ശിശുക്കളുടെയും ഉന്നമനത്തിന് 50 ലക്ഷം. യുവജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരുകോടി. ടൂറിസം വികസനത്തിനു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു 5 ലക്ഷം. മുടയരിഞ്ഞി മിനി സ്റ്റേഡിയം നവീകരണത്തിന് 40 ലക്ഷം. ലൈഫ് ഭവന പദ്ധതിയിൽ രണ്ടുകോടി രൂപ വകയിരുത്തി.
ജില്ലാ പഞ്ചായത്തംഗങ്ങളായ ബേബി തോലാനി, ജയ്സൺ കാരക്കാട്ട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോസ് കുഞ്ഞ് തടത്തിൽ, മേഴ്സി മരിയ, അംഗങ്ങളായ ടോമി സൈമൺ, അനീഷ്.കെ. പോൾ, ലൈലാമ്മ മാത്യു, അനുപമ എവൺ, ഷിബോ അഗസ്റ്റിൻ, ബിന്ദു ഷാജി, റീന ബോബി, എം.രാജേഷ്, ബിജു ജോസഫ്, ഷീൻ കുനങ്കിൽ, ഷമീന ബാബു, പഞ്ചായത്ത് സെക്രട്ടറി ജെൻസൺ എന്നിവർ പ്രസംഗിച്ചു.