ബറേലിയിലെ രാംപൂർ ഗാർഡനിലുള്ള ഒരു പ്രമുഖ ജിമ്മിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കേടുവരുത്തിയതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കം ഒടുവിൽ വലിയ സംഘർഷത്തിൽ കലാശിച്ചു. തർക്കത്തിനിടെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് മന്നു സാരി എന്നറിയപ്പെടുന്ന ട്രാൻസ്ജെൻഡർ വ്യക്തിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തതോടെ പോലീസ് വിഷയത്തിൽ ഇടപെട്ടു.
തുടർന്ന് ജിം ഉടമയ്ക്കും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ആളുകൾക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഇരയായ വ്യക്തി കോട്വാളി പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രേം നഗർ സ്വദേശിയായ അർവാനി ശർമ്മ, ബരാദരി സ്വദേശിയായ സഞ്ജീവ് കുമാർ എന്നിവരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.