തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കട്ടിലിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന രോഗി മരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന സുകുമാരപിള്ളയാണ് മരിച്ചത്.
തിരുവോണ ദിവസമുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹം കട്ടിലിൽനിന്ന് താഴേക്ക് വീണത്.
വീഴ്ചയിൽ പരിക്കേറ്റ ശേഷം ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് സമയബന്ധിതമായ ചികിത്സ ലഭിച്ചില്ലെന്നും വിവരങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിച്ചെന്നും കുടുംബം ആരോപിച്ചു. ചികിത്സയിലെ വീഴ്ചയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
എന്നാൽ, കുടുംബത്തിന്‍റെ ഈ ആരോപണങ്ങൾ ആശുപത്രി സൂപ്രണ്ട് പൂർണ്ണമായും തള്ളിക്കളഞ്ഞു.