ബംഗളൂരുവിലെ ശേഷാദ്രിപുരത്ത് പൂച്ചകളുടെ പ്രണയത്തെച്ചൊല്ലി അയൽവാസികൾ തെരുവിൽ ഏറ്റുമുട്ടി. തന്‍റെ വീട്ടിലെ പൂച്ച പ്രസവിച്ചതിന് കാരണം അയൽപക്കത്തെ പൂച്ചയാണെന്ന വിചിത്രമായ ആരോപണമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.
പെൺപൂച്ചയുടെ ഉടമ അയൽക്കാരനുമായി നടത്തിയ തർക്കം ഒടുവിൽ കയ്യാങ്കളിയിലേക്കും അസഭ്യവർഷത്തിലേക്കും നീങ്ങുകയായിരുന്നു. നാല് കുഞ്ഞുങ്ങൾ ജനിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
തന്‍റെ പൂച്ച ഗർഭിണിയായതിന് ഉത്തരവാദി അയൽവാസിയുടെ വളർത്തുപൂച്ചയാണെന്ന് ആരോപിച്ച് ഉടമ രംഗത്തെത്തുകയായിരുന്നു. വാക്കുതർക്കം രൂക്ഷമായതിനിടെ പ്രകോപിതനായ പെൺപൂച്ചയുടെ ഉടമ ഒരു പൂച്ചക്കുട്ടിയെ എടുത്ത് അയൽക്കാരന്‍റെ വീട്ടിലേക്ക് എറിഞ്ഞത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.
നാട്ടുകാർ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇരുവിഭാഗവുമായും സംസാരിച്ച് പ്രശ്നം പരിഹരിച്ചു.
സംഭവത്തിൽ ഔദ്യോഗികമായി പരാതികളൊന്നും ലഭിക്കാത്തതിനാൽ, മൃഗങ്ങളുടെ കാര്യത്തിൽ ഇത്തരം തർക്കങ്ങൾ ഒഴിവാക്കണമെന്ന് ഇരുവർക്കും താക്കീത് നൽകി വിട്ടയച്ചു. പൂച്ചയുടെ ഗർഭത്തെച്ചൊല്ലി ഉടമകൾ നടുറോഡിൽ തല്ലുകൂടിയ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്.