കോട്ടയം: ക്രിസ്തീയ ഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസ് സംഘത്തെ അഭിനന്ദിച്ച് നാട്ടുകാർ, വിമർശിച്ച് ഹിന്ദുത്വ നേതാവ്. അടുത്ത കാലത്ത് സോഷ്യൽ മീഡിയയിലും സ്റ്റേജ് പ്രോഗ്രാമുകളിലുമായി ഏറെ ശ്രദ്ധിക്കപ്പെട്ട ഭജനസംഘമാണ് നന്ദഗോവിന്ദം ഭജൻസ്. കോട്ടയം വേമ്പിൻകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി ഇവരുടെ ഭജന അരങ്ങേറിയിരുന്നു.
യേശുദാസ് ആലപിച്ച 'ഈ പരദേവനഹോ' എന്നു തുടങ്ങുന്ന ക്രിസ്തീയ ഗാനം ഈ പരിപാടിക്ക് ഇടയിൽ നന്ദഗോവിന്ദം ഭജൻസ് ആലപിച്ചിരുന്നു. മോഹൻ സിത്താര സംഗീതം നൽകിയ ഗാനം അടുത്ത കാലത്ത് വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ക്രിസ്ത്യൻ പള്ളിക്ക് ക്ഷേത്രവുമായുള്ള സൗഹാർദബന്ധം എടുത്തു പറഞ്ഞതിനു ശേഷമായിരുന്നു ഇവർ ഈ ഗാനം അവതരിപ്പിച്ചത്. വലിയ കൈയടിയോടെയാണ് ജനങ്ങൾ ഇതു സ്വീകരിച്ചത്.
കാരണം ക്ഷേത്രത്തിലെ ദേശവിളക്കിന് പള്ളിയിലും വിളക്ക് തെളിക്കുന്ന പതിവ് ഉണ്ടായിരുന്നു. അതുപോലെ പരിപാടിക്ക് പള്ളിയോടു ചേർന്നുള്ള സ്ഥലത്തായിരുന്നു പാർക്കിംഗ് അനുവദിച്ചിരുന്നതും. ഇക്കാര്യങ്ങളും ഗാനാലാപനത്തിനു മുന്പ് ഭജൻസ് ടീം ചൂണ്ടിക്കാണിച്ചിരുന്നു. സോഷ്യൽ മീഡിയയിലും വലിയ അഭിനന്ദനപ്രവാഹമാണ് ഈ ഗാനാവതരണത്തിനു ലഭിച്ചത്.
എന്നാൽ, അതിനിടയിലാണ് തീവ്രഹിന്ദുത്വ അനുഭാവിയും ഹൃദയവിദ്യ ഫൗണ്ടേഷൻ ചെയർമാനുമായ വിദ്യാസാഗർ ഗുരുമൂർത്തി നന്ദഗോവിന്ദം ഭജൻസ് ടീമിനെതിരേ രൂക്ഷവിമർശനവും പരിഹാസവുമായി രംഗത്തുവന്നത്. നന്ദകുന്തിരിക്കം ഭജൻസ് എന്നു അദ്ദേഹം ഇവരെ പരിഹസിച്ചു. ക്ഷേത്രവേദികൾ ക്രിസ്തീയഗാനങ്ങൾ പാടാൻ ഉപയോഗിക്കരുത്. ഹിന്ദുക്കളുടെ ചെലവിൽ പ്രശസ്തി നേടിയ ശേഷം ഹാലേലുയ്യ പാടുന്നതു വലിയ തെറ്റാണ്. നന്ദ കുന്തിരക്കം ഭജൻസ് എന്നായിരുന്നു വിദ്യാസാഗർ ഫേസ്ബുക്കിൽ കുറിച്ചത്.
ഇതിനു പിന്നാലെ ഹിന്ദു ഐക്യവേദി നേതാവ് ശശികലയും പരിഹാസവുമായി രംഗത്തുവന്നു. ഇരിക്കുന്ന കൊമ്പ് എത്ര ബലമുള്ളതാണെങ്കിലും സ്വയം മുറിച്ചാൽ അതു മുറിയാതിരിക്കില്ല എന്നതായിരുന്നു ശശികലയുടെ പരിഹാസം. ചിക്കൻ മസാല നല്ലതാണ്, അതു പായസത്തിൽ ഇടരുതെന്നും ഇതൊരു വീട്ടമ്മയുടെ ഉപദേശമാണെന്നും ശശികല പറയുന്നു.
2000ൽ കോട്ടയത്ത് ചെറിയ ഭജനസംഘമായി തുടക്കമിട്ടതാണ് നന്ദഗോവിന്ദം ഭജൻസ്. ഇവരുടെ സ്റ്റേജ് പരിപാടികളിൽനിന്നുള്ള ഭാഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഇവർക്കു പേരും പ്രശസ്തിയും ലഭിച്ചത്. ഇന്നു കേരളത്തിലും പുറത്തും വിദേശത്തും ഏറെ പരിപാടികൾ അവതരിപ്പിക്കുന്ന ടീമായി നന്ദഗോവിന്ദം ഭജൻസ് മാറിയിട്ടുണ്ട്.