പാറ്റ്ന: ബിഹാറിലെ പാറ്റ്നയിലെ പാടലിപുത്ര റെയിൽവേ സ്റ്റേഷനിൽ പോലീസ് പരീക്ഷക്കെത്തിയവരും പോലീസും തമ്മിൽ വൻ സംഘര്‍ഷം. പോലീസ് ആകാശത്തേക്ക് വെടിവച്ചു.
പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കെത്തിയ നൂറുകണക്കിന് ഉദ്യോഗാർഥികൾ റെയിൽവേ സ്റ്റേഷനിൽ ഉപരോധവും കല്ലേറും നടത്തി. അധികൃതർ ആവശ്യത്തിന് യാത്രാ സൗകര്യങ്ങളോ മറ്റ് ക്രമീകരണങ്ങളോ ഒരുക്കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ട്രെയിനുകൾ തടഞ്ഞും റെയിൽവേ ട്രാക്കിലിറങ്ങിയും ഉദ്യോഗാർഥികൾ മണിക്കൂറുകളോളം സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുത്തി. ഇതിനിടെ ട്രാക്കിലും പരിസരത്തും ഉണ്ടായിരുന്ന കല്ലുകൾ ട്രെയിനുകൾക്ക് നേരെ എറിഞ്ഞത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. പ്രതിഷേധക്കാർ ഒരു ട്രെയിൻ അടിച്ചു തകർത്തു.
വിവരമറിഞ്ഞ് വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഘർഷത്തെ തുടർന്ന് ഈ റൂട്ടിലുള്ള പല ട്രെയിൻ സർവീസുകളും വൈകി.
ഉദ്യോഗാർഥികൾക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. സംഘർഷാവസ്ഥയെ തുടർന്ന് സ്റ്റേഷനിൽ വൻ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പാറ്റ്ന ഇൻസ്പെക്ടർ ജനറൽ (ഐജി) ജിതേന്ദ്ര റാണ ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് സംഘർഷത്തിൽ നിസാര പരിക്കേറ്റു. 250ഓളം ഉദ്യോഗാർഥികളാണ് ട്രെയിൻ തടഞ്ഞിട്ടതെന്ന് ഐജി മാധ്യമങ്ങളോട് പറഞ്ഞു.