കോട്ടയം: പാലാ നഗരസഭയിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ കലുഷിതമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി ബിജു പുളിക്കകണ്ടം. അധികാരം പിടിക്കുന്നതിനായി മറ്റൊരു മുന്നണിയുമായും യാതൊരുവിധ ചർച്ചകൾക്കും ശ്രമങ്ങൾക്കും സ്വതന്ത്ര മുന്നണി തയാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തങ്ങൾക്ക് വോട്ടുചെയ്ത ജനങ്ങൾ ആരും തന്നെ തങ്ങൾ മുനിസിപ്പൽ ചെയർപേഴ്സൺ പദവിയിൽ വരാൻ ആഗ്രഹിച്ചല്ല വോട്ട് രേഖപ്പെടുത്തിയത്. മറിച്ച് സ്വതന്ത്ര കൗൺസിലർമാരായി നിലകൊള്ളാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ നഗരസഭയിൽ ഒരൊറ്റ സ്വതന്ത്ര ബ്ലോക്കായി ഇരുന്ന് പ്രശ്നാധിഷ്ഠിതമായി ചിന്തിച്ച് പ്രവർത്തിക്കാനാണ് തങ്ങളുടെ തീരുമാനം.
അതിനാൽ ഇരുമുന്നണികളും തങ്ങളെച്ചൊല്ലി വേവലാതിപ്പെടേണ്ടതില്ലെന്നും ബിജു പുളിക്കകണ്ടം കൂട്ടിച്ചേർത്തു. അതേസമയം പാലാ നഗരസഭയിലെ ആഭ്യന്തര കലാപത്തിൽ അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കോൺഗ്രസ് നേതൃത്വം വിഷയം കെപിസിസിക്ക് വിട്ടിരിക്കുകയാണ്.