തിരുവനന്തപുരം: കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്ന് മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പുറത്തേക്ക്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകറിന്റെ പേരാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. തിങ്കളാഴ്ചയാണ് ബെഹ്റയുടെ കാലാവധി തീരുന്നത്.
അതേസമയം, ബെഹ്റയുടെ കാലാവധി മൂന്നാം തവണയും നീട്ടി നല്കാൻ സമ്മര്‍ദമുണ്ടായെങ്കിലും വഴങ്ങേണ്ട എന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. കെഎസ്ഇബിയിലും കെഎസ്ആര്‍ടിസിയിലും മികച്ച പ്രകടനം കാഴ്ച വച്ച ബിജു പ്രഭാകറിനൊപ്പം ജിജി തോംസണെയും പരിഗണിച്ചുവെങ്കിലും കിഫ്ബി സിഇഒയായി ജിജി തോംസണെ പരിഗണിക്കാനാണ് സാധ്യത.
ബിജു പ്രഭാകറിനെ നിയമിക്കുന്ന കാര്യത്തിൽ ഏകദേശ ധാരണയായെന്ന് അറിയുന്നു. 2004 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ ബിജു പ്രഭാകര്‍, 2025 ഏപ്രിലില്‍ കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ഗതാഗത സെക്രട്ടറിയുമായാണ് വിരമിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബിജു പ്രഭാകറിനോട് കെഎംആര്‍എല്ലിന്റെ ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം മനസ് തുറന്നിട്ടില്ല.
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്നു വിരമിച്ചതിനു പിന്നാലെയാണ് 2021 ഓഗസ്റ്റില്‍ ബെഹ്റയെ കെഎംആര്‍എല്‍ എംഡിയായി മൂന്നു വര്‍ഷത്തേക്ക് നിയമിച്ചത്. കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും പിണറായി സര്‍ക്കാര്‍ രണ്ടു വര്‍ഷത്തെ കാലാവധി നീട്ടി നല്കി.
2019 സെപ്റ്റംബര്‍ മുതല്‍ 2021 ഓഗസ്റ്റ് വരെ ആ സ്ഥാനത്ത് സേവനമനുഷ്ഠിച്ച അല്‍കേഷ് കുമാര്‍ ശര്‍മയുടെ പിന്‍ഗാമിയായാണ് ബെഹ്റ കൊച്ചി മെട്രോതലപ്പത്ത് എത്തുന്നത്. അന്ന് ആരോപണമുയര്‍ന്ന പല കേസുകളിലും പിണറായി വിജയന് കേന്ദ്രത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ബെഹ്റ ആയിരുന്നുവെന്നും അതിനാലാണ് വിരമിച്ചതിനു പിന്നാലെ കൊച്ചി മെട്രോ എംഡിയാക്കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
എംഡി സ്ഥാനത്ത് കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം നിലനില്‍ക്കേയാണ് കൊച്ചി മെട്രോയുടെ പേര് മാറ്റി കേരളം മെട്രോ ആക്കണമെന്ന ശിപാര്‍ശ ബെഹ്റ സര്‍ക്കാരിനു നല്‍കിയത്. നാഗ്പുർ മെട്രോ മഹാരാഷ്ട്ര മെട്രോ ആയും ലഖ്നൗ മെട്രോ ഉത്തർപ്രദേശ് മെട്രോ ആയും അഹമ്മദാബാദ് മെട്രോ ഗുജറാത്ത് മെട്രോ ആയും പുനഃസംഘടിപ്പിച്ച മാതൃക പിന്തുടർന്നാണ് നീക്കം.