വാഷിംഗ്ടൺ: നിർമിതബുദ്ധിയുടെയും (എഐ) ഓട്ടോമേഷന്റെയും കടന്നുകയറ്റം മൂലം മനുഷ്യരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ വേണമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്.
തന്റെ ഔദ്യോഗിക ബ്ലോഗായ "ഗേറ്റ്സ് നോട്ട്സിൽ' പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ചില തൊഴിൽ മേഖലകൾ മനുഷ്യർക്കായി മാത്രം സംവരണം ചെയ്യണമെന്നും റോബോട്ടുകൾക്കും എഐ ടോക്കണുകൾക്കും പ്രത്യേക നികുതി ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്.
മനുഷ്യരുടെ മേൽനോട്ടമില്ലാതെ പ്രവർത്തിക്കുന്ന എഐ സംവിധാനങ്ങൾ തുടക്ക-ഇടത്തരം തലങ്ങളിലുള്ള നിരവധി തൊഴിലുകൾ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും, ഇതിനെ നേരിടാൻ സർക്കാരുകളുടെ നേതൃത്വത്തിൽ ആഗോളതലത്തിൽ പൊതുഭരണ സംവിധാനങ്ങളും നിയന്ത്രണ ചട്ടക്കൂടുകളും രൂപീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രകൃതിസംരക്ഷണ കേന്ദ്രങ്ങളെപ്പോലെ ചില മേഖലകൾ നിർബന്ധമായും മനുഷ്യർക്കായി മാത്രം മാറ്റിവയ്ക്കുന്ന ‘ഹ്യൂമൻ റിസർവ്ഡ്' രീതിയാണ് ഗേറ്റ്സ് നിർദേശിക്കുന്നത്. വിദ്യാഭ്യാസം, മാനസികാരോഗ്യം, രോഗികൾക്ക് അതീവ ഗുരുതരമായ വിവരങ്ങൾ കൈമാറൽ തുടങ്ങിയ മാനുഷിക സഹാനുഭൂതി ആവശ്യമുള്ള മേഖലകളിൽ എപ്പോഴും മനുഷ്യർതന്നെ പ്രധാന സ്ഥാനങ്ങളിൽ തുടരണം. മറ്റ് ജോലികളിലേക്കു വേഗത്തിൽ മാറാൻ സാധിക്കാത്ത സാധാരണ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും ഇത്തരം സംവരണം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മനുഷ്യ തൊഴിലാളികളെ നിയമിക്കുമ്പോൾ ഉയർന്ന പേ റോൾ നികുതി നൽകേണ്ടിവരുമ്പോൾ, റോബോട്ടുകളെ ബിസിനസ് ചെലവായി കമ്പനികൾക്ക് എഴുതിത്തള്ളാൻ സാധിക്കുന്നത് മനുഷ്യരെ ഒഴിവാക്കാൻ പ്രോത്സാഹനമാകുന്നുണ്ടെന്ന് ഗേറ്റ്സ് നിരീക്ഷിച്ചു. ഇതിനു പരിഹാരമായി എഐ ടോക്കണുകൾക്കും റോബോട്ടുകൾക്കും പ്രത്യേക നികുതി ഏർപ്പെടുത്തണം. ഇതുവഴി ലഭിക്കുന്ന വരുമാനം തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പുനർപരിശീലനം നൽകാനും സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കാനും വിനിയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സോഫ്റ്റ്വേർ എൻജിനിയറിംഗ്, സെയിൽസ്, കസ്റ്റമർ സപ്പോർട്ട്, പാരാലീഗൽ തുടങ്ങിയ വൈറ്റ് കോളർ ജോലികളെയാണ് എഐ ആദ്യം ബാധിക്കുകയെന്നും ഈ ദശകത്തിന്റെ അവസാനത്തോടെ നിർമാണ, ഹോസ്പിറ്റാലിറ്റി മേഖലകളിലും യന്ത്രവത്കരണം വ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.
പ്രത്യേകിച്ച് കരിയർ ആരംഭിക്കുന്ന ചെറുപ്പക്കാർക്ക് എൻട്രി-ലെവൽ തൊഴിലവസരങ്ങൾ കുറയുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. ഈ അഭൂതപൂർവമായ സാങ്കേതിക വെല്ലുവിളിയെ കൃത്യമായ ആസൂത്രണത്തോടെ നേരിട്ടാൽ മാത്രമേ ലോകത്ത് സമത്വം ഉറപ്പാക്കാൻ സാധിക്കൂവെന്നും ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തു.