National
ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ സ്ഫോടനം നടത്തുമെന്ന് ഇ-മെയിൽ ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം.
ഭീഷണി സന്ദേശത്തിനു പിന്നാലെ ആളുകളെ ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വോഡും പരിശോധന നടത്തി. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസവും നിയമസഭയ്ക്കും സ്പീകറുടെ ഓഫീസിനും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. നിയമസഭാ മെട്രോ സ്റ്റേഷൻ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നു.
Kerala
കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടിയില്ല. ബൈക്കിലെത്തില രണ്ടംഗ സംഘമാണ് പിന്നിലെന്ന് പോലീസ് അറിയിച്ചു. ബോംബ് വീടിനു മുന്നിൽ കൊണ്ടുവച്ചതാകാമെന്നും നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
National
ചെന്നൈ: കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ ഓഫീസിനുനേരെ അജ്ഞാതസംഘം പെട്രോൾ ബോംബ് എറിഞ്ഞു.
ശിവഗംഗ ജില്ലയിലെ കാരൈക്കുടിയിലുള്ള ഓഫീസിൽ ബുധനാഴ്ച പുലർച്ചെയാണ് ആക്രമണം. ഓഫീസിൽ ആൾ ഇല്ലായിരുന്നതിനാൽ ആർക്കും പരിക്കേറ്റില്ല.
കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകൻ കൂടിയായ എംപി സംഭവസമയം സ്ഥലത്ത് ഇല്ലായിരുന്നു. വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
Kerala
മഞ്ചേരി: ജില്ലാ കോടതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും ഭീഷണി. ഇതേത്തുടര്‍ന്ന് മഞ്ചേരി പോലീസും ഡോഗ്- ബോംബ് സ്ക്വാഡുകളും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇന്ന് രാവിലെ 8.11നാണ് സന്ദേശം മെയിലില്‍ എത്തിയത്. ഉച്ചക്ക് 12.15ന് പൊട്ടുന്ന രീതിയില്‍ ബോംബുകള്‍ കോടതിയില്‍ വച്ചിട്ടുണ്ടെന്നാണ് സുന്നിയ ദാസന് എന്ന പേരിലുള്ള മെയിലില്‍ നിന്ന് വന്നത്. ഉടന്‍ കോടതി ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നാണ് മെയില്‍ അയച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ ജനുവരി എട്ടിനും സമാനമായ ഭീഷണി സന്ദേശം ജില്ലാ കോടതിയുടെ ഔദ്യോഗിക ഇ മെയിലില്‍ എത്തിയിരുന്നു. അന്ന് സമാനമായ സന്ദേശം കോഴിക്കോട് മെഡിക്കല്‍ കോളജിലും കാസര്‍ഗോഡ്, ഇടുക്കി ജില്ലാ കോടതികളിലും എത്തിയിരുന്നു. സന്ദേശത്തിന്റെ ഉടവിടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും പുരോഗതിയൊന്നുമുണ്ടായില്ല.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗർ-ബാരാമുള്ള ദേശീയപാതയിൽ ഭീകരർ സ്ഥാപിച്ച ബോംബ് സുരക്ഷാസേന കണ്ടെത്തി നിർവീര്യമാക്കി.
ഇന്നലെ രാവിലെ ഏഴിന് നർബൽ മേഖലയിൽ റോഡരികിലാണ് ബോംബ് കണ്ടെത്തിയത്. ഉടൻതന്നെ സുരക്ഷാസേന പ്രദേശം വളഞ്ഞ് ഗതാഗതം താത്കാലികമായി നിർത്തിവച്ചു.
ബോംബ് ഡിസ്പോസൽ സ്ക്വാഡ് സ്ഥലത്തെത്തി ഐഇഡി നിർവീര്യമാക്കി.
National
ന്യൂഡൽഹി: തലസ്ഥാനത്തെ സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഒൻപത് സ്കൂളുകളിലെ ഇമെയിലിലാണ് സന്ദേശമെത്തിയത്.
ഡൽഹി കന്റോൺമെന്റിലെ ലോറെറ്റോ കോൺവെന്റ് സ്കൂൾ, ശ്രീനിവാസ്പുരിയിലെ കേംബ്രിഡ്ജ് സ്കൂൾ, രോഹിണിയിലെ വെങ്കടേശ്വർ സ്കൂൾ, സിഎം സ്കൂൾ, ബാൽ ഭാരതി സ്കൂൾ, ന്യൂ ഫ്രണ്ട്സ് കോളനിയിലെ കേംബ്രിഡ്ജ് സ്കൂൾ, സാദിഖ് നഗറിലെ ദി ഇന്ത്യൻ സ്കൂൾ, ഡിറ്റിഎ സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സന്ദേശം ലഭിച്ചത്.
മറ്റ് ചില സ്കൂളുകൾക്കും ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ടുണ്ട്. ഭീഷണിയുടെ ഉത്തരവാദിത്വം പഞ്ചാബ് ഖലിസ്ഥാൻ ഏറ്റെടുത്തു. അഫ്സൽ ഗുരുവിന്റെ ഓർമയ്ക്കായാണ് ആക്രമണം നടത്തുന്നതെന്നും സന്ദേശത്തിലുണ്ട്. ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 1:11 ന് പാർലമെന്റിൽ സ്ഫോടനം നടത്തുമെന്നും ഇമെയിലിൽ പറയുന്നു.
National
അഹമ്മദാബാദ്: കുവൈറ്റിൽനിന്നും ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
വിമാനത്തിൽ ബോംബ് ഉണ്ടെന്ന അവകാശവാദവുമായി കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെടുത്തത്. 180 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന വിമാനം രാവിലെ 6.40ഓടെ അഹമ്മദാബാദിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
വിമാനത്തിനുള്ളിലെ ഒരു യാത്രക്കാരനാണ് ബോംബ് ഉണ്ടെന്ന് അവകാശപ്പെടുന്ന കുറിപ്പ് കണ്ടെത്തിയത്. യാത്രക്കാരൻ ഇത് വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. തുടർന്ന് പൈലറ്റ് വിവരം എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടാൻ തീരുമാനിക്കുകയുമായിരുന്നു.
വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും വിമാനത്തിൽ വിശദമായ പരിശോധന നടത്തി. ഇതുവരെ നടത്തിയ പരിശോധനയിൽ വിമാനത്തിൽ നിന്നും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.
സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി അന്തിമ അനുമതി ലഭിച്ച ശേഷം വിമാനം യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു.
Kerala
കണ്ണൂര്‍: കുറേക്കാലമായി പയ്യന്നൂരിലെ സിപിഎമ്മിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ് താനെഴുതുന്ന " നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തിലുള്ളതെന്ന് വി. കുഞ്ഞിക്കൃ ഷ്ണന്‍ പറയുന്നു.
ഇതോടെ തെരഞ്ഞെടുപ്പിനു മുമ്പായി പയ്യന്നൂരില്‍ വീഴുന്ന ബോംബായി പുസ്തകം മാറുമെന്നാണു വിലയിരുത്തല്‍. പയ്യന്നൂരിലെ വിഭാഗീയത, സാമ്പത്തിക ക്രമക്കേടുകള്‍, തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങിയവയാണ് പുസ്തകത്തിലുള്ളതെന്ന് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച പാര്‍ട്ടി നേതൃത്വത്തിന്റെ വായടപ്പിക്കാന്‍ തെളിവുകളുള്‍പ്പെടെയുള്ള കൃത്യമായ കണക്കുകളായിരിക്കും പുസ്തകത്തിലൂടെ പുറത്തുവരുന്നതെന്ന സൂചനയാണ് കുഞ്ഞികൃഷ്ണന് നല്‍കുന്നത്.
അടുത്തയാഴ്ച പുസ്തകം പുറത്തിറങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതോടെ പാര്‍ട്ടിക്കകത്ത് പറഞ്ഞിരുന്ന കാര്യങ്ങള്‍ നേരിട്ട് ജനങ്ങളോട് സംവദിക്കുന്ന അവസ്ഥയാണുണ്ടാകുക.
രക്തസാക്ഷി കുടുംബത്തിന് വീട് നിര്‍മിക്കാനായി ചെലവായതെന്ന കണക്കിലുള്ളത് മുപ്പത്തിനാലേകാല്‍ ലക്ഷം രൂപയാണ്. എന്നാല്‍ കരാറുകാരനു നല്‍കിയത് 29.5 ലക്ഷം രൂപയുടെ ചെക്കാണ്. ബാക്കി പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് അദ്ദേഹം ആരോപിക്കുന്നു.
Kerala
കണ്ണൂർ: കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം. കരേറ്റയിലാണ് ബോംബ് ശേഖരവും ബോംബ് നിർമാണ സാമഗ്രികളും കണ്ടെത്തിയത്.
12 കിലോ വെടിമരുന്ന്, അഞ്ച് കിലോ സൾഫർ, ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ കണ്ടൈനറുകൾ, ഐസ്ക്രീം കണ്ടെയ്നറുകൾ എന്നിവ കണ്ടെടുത്തു.
കണ്ടെടുത്ത ഒൻപത് നാടൻ ബോംബുകൾ പഴകി ദ്രവിച്ച നിലയിലാണ്. സ്ഫോടകവസ്തുക്കൾ കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് മാറ്റി.
Kerala
കൊച്ചി: കൊച്ചിയിൽ ബാങ്കുകൾക്കു ബോംബു ഭീഷണി. കൊച്ചിയിലെ സിറ്റി യൂണിയന് ബാങ്കിന്റെ രണ്ടു ശാഖകളിലാണ് വ്യാജ ബോംബ് ഭീഷണി എത്തിയത്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലാണ് ബാങ്കുകളിലേക്ക് ഈ മെയിലില്‍ ഭീഷണി സന്ദേശം എത്തിയത്. ബാങ്കില്‍ അമോണിയം നൈട്രേറ്റ് അടക്കമുള്ള സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയോടെ സ്ഫോടനം നടക്കുമെന്നുമാണ് സന്ദേശം എത്തിയത്.
എന്നാല്‍, ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണി സന്ദേശത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, മറ്റ് ജില്ലകളിലെ ബാങ്കുകളിലും സമാന സന്ദേശം എത്തിയിട്ടുണ്ടെന്നും വിവരവമുണ്ട്. പാലക്കാടും പരിശോധന നടക്കുന്നുണ്ട്.
Kerala
നെടുമ്പാശേരി: ദുബായിൽനിന്നു തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തിയ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യു പേപ്പറിൽ എഴുതി ഉപേക്ഷിച്ച നിലയിൽ ബോംബ് ഭീഷണി സന്ദേശം.
തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ടിഷ്യു പേപ്പറിൽ ബോംബ് എന്നെഴുതിയ പേപ്പർ വിമാനത്തിലെ ജീവനക്കാർ കണ്ടെത്തിയത്. പേന ഉപയോഗിച്ച് ഇംഗ്ലീഷിലായിരുന്നു എഴുതിയിരുന്നത്.
വിമാനജീവനക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് സുരക്ഷാവിഭാഗം യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. യാത്രക്കാരെ പെട്ടെന്നു പുറത്തിറക്കി വിമാനത്തിന്റെ അകം മുഴുവൻ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
ഭീഷണി എഴുതി ശുചിമുറിയിൽ ഉപേക്ഷിച്ചയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പരിശോധിക്കുന്നുണ്ട്.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൽ നിർണായക വഴിത്തിരിവ്. വൈറ്റ് കോളർ ഭീകരസംഘത്തിന് വിദേശത്ത് നിന്ന് 42 ബോംബ് നിർമാണ വീഡിയോകൾ ലഭിച്ചെന്ന് അന്വേഷണ സംഘം. ദേശീയമാധ്യമത്തോടാണ് അന്വേഷണസംഘം ഇക്കാര്യം വെളിപ്പെടുത്തിയത്.
കേസിൽ അറസ്റ്റിലായ അൽ ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടർ മുസമ്മിൽ അഹമ്മദ് ഗനായിയുടെ ഫോൺ, ലാപ്ടോപ്പ് എന്നിവയിൽ നിന്നാണ് അന്വേഷണസംഘം വീഡിയോകൾ കണ്ടെത്തിയത്.
ഹൻസുള്ള എന്ന വിദേശ ഹാൻഡിലുകളിൽ നിന്നാണ് മുസമ്മിൽ അഹമ്മദ് ഗനായിയുടെ ലാപ്ടോപ്പിലേക്ക് വീഡിയോകൾ ലഭിച്ചിരിക്കുന്നത്. സ്ഫോടനം നടത്തിയ ഉമർ നബിയുടെ സഹപ്രവർത്തകനും കൂട്ടാളിയുമായിരുന്നു അറസ്റ്റിലായ ഗനായി. ചാവേർ ആക്രമണത്തിന് പ്രതികളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് വീഡിയോകളെന്നും അന്വേഷണ സംഘം പറഞ്ഞു.
സ്ഫോടനത്തിലെ പ്രതികൾക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ചെന്നും അന്വേഷണ സംഘം സംശയിക്കുന്നു. മുസമ്മിൽ അഹമ്മദ് ഗനായി ഉൾപ്പടെയുള്ളവർ തുർക്കി വഴി അഫ്ഗാനിസ്ഥാനിൽ എത്തിയതായും അന്വേഷണ സംഘം കരുതുന്നു. ഭീകരർക്ക് തുർക്കിയിൽ നിന്ന് സഹായം ലഭിച്ചിരുന്നെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് സൗത്ത് ഇന്ത്യൻ ബാങ്കിൽ ബോംബ് ഭീഷണി.എസ്ഐബിയുടെ തിരുവനന്തപുരം മുക്കോല ശാഖയിലാണ് ഭീഷണി സന്ദേശമെത്തിയത്.
ബാങ്കിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതേ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എംഎസ്സി ഷിപ്പിംഗ് കമ്പനിയുടെ ഓഫീസിലും പോലീസ് പരിശോധന നടത്തി.
[email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍നിന്നാണ് ഭീഷണി സന്ദേശം എത്തിയത്.
International
ഇസ്ലാമാബാദ്: കോടതി സമുച്ചയത്തിന് സമീപത്തുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപണം ഉന്നയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്ഫോടനമുണ്ടായത്.
പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിലായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ പാക് പ്രധാനമന്ത്രിയുടെ ആരോപണം ഇന്ത്യ തള്ളി. ഷഹബാസ് ഷരീഫ് നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സ്വന്തം പൗരന്മാരെ തെറ്റിധരിപ്പിക്കാനുള്ള പതിവ് തന്ത്രമാണിത്. അന്താരാഷ്ട്ര സമൂഹത്തിന് യാഥാർഥ്യം അറിയാമെന്നും ശ്രദ്ധ മാറ്റാനുള്ള പാക് തന്ത്രങ്ങളിൽ ലോകരാജ്യങ്ങൾ വീഴില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
National
ചെന്നൈ: നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ചെന്നൈ ഇസിആറിലുള്ള വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം പോലീസ് ആസ്ഥാനത്തേക്കാണെത്തിയത്.
തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും തന്നെ കണ്ടെത്താനായില്ല. സന്ദേശം അയച്ച ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾക്കു മുമ്പ് നടി രമ്യ കൃഷ്ണന്റെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തില്‍ ഇമെയില്‍ സന്ദേശം ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അജിത്തിന്റെ വീട്ടിലും ബോംബ് ഭീഷണിയെത്തിയത്.
Kerala
കൊച്ചി: യുവാവ് തോക്കുമായി എത്തിയതിനെ തുടർന്ന് കൊച്ചിയിൽ നടത്തുന്ന നിരീശ്വരവാദി കൂട്ടായ്മ എസന്‍സ് നിര്‍ത്തിവെച്ചു. കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരി തസ്ലീമ നസ്രിൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്.
രാവിലെ പരിപാടി ആരംഭിച്ചപ്പോഴാണ് ഒരാൾ തോക്കുമായി എത്തിയത്. സുരക്ഷാ പരിശോധനയിൽ ഇത് തെളിഞ്ഞതോടെയാണ് സംഘാടകർ പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി ഉദയംപേരൂര്‍ സ്വദേശിയായ ഇയാളെ അറസ്റ്റ് ചെയ്തു.
ലൈസന്‍സുള്ള തോക്കാണെന്നും സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നും അറസ്റ്റിലായ ആൾ പറഞ്ഞു. സ്ഥലത്ത് ബോംബ് സക്വാഡ് അടക്കം എത്തി പരിശോധന നടത്തി. ആറായിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്.
Kerala
ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് മുല്ലപ്പെരിയാര്‍ ഡാമില്‍ പോലീസ് പരിശോധന നടത്തി. ഡാമിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശൂർ കോടതിയിലേയ്ക്കാണ് ഇമെയിൽ സന്ദേശം ലഭിച്ചത്. തുടർന്ന് ഇടുക്കി ജില്ലാ കളക്ടറെ വിവരം അറിയിക്കുകയായിരുന്നു.
ഇടുക്കിയിലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസും സംയുക്തമായി അണക്കെട്ടിൽ പരിശോധന നടത്തി. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടർ, മെയിൻ ഡാം, ബേബി ഡാം ഷട്ടർ എന്നിവിടങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതിനിടെ തേക്കടിയിൽ വാർത്തകൾ ശേഖരിക്കുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും എത്തിയ മാധ്യമപ്രവർത്തകരെ വനംവകുപ്പ് ഉദ്യോഗസ്ഥൻ തടഞ്ഞത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.