കോൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിംഗിനിടെ മുർഷിദാബാദ് ജില്ലയിലെ നൗഡയിൽ ബോംബേറ്. വ്യാഴാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മുഖംമൂടി ധരിച്ചെത്തിയ ഒരു കൂട്ടം ആളുകൾ ജനക്കൂട്ടത്തിന് നേരെ ബോംബ് എറിയുകയായിരുന്നു.
സംഘർഷസാധ്യത കണക്കിലെടുത്ത് ജില്ലയിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. അക്രമത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് അഗർവാൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കാനെത്തിയ ആം ജനത ഉന്നയൻ പാർട്ടി സ്ഥാപകൻ ഹുമായൂൺ കബീറിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘർഷമുണ്ടായി.അക്രമകാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അന്വേഷണം ആരംഭിച്ചെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.