ന്യൂഡൽഹി: നീറ്റ് ബയോളജി ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട പൂനയിലെ ബോട്ടണി അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരെയെ സിബിഐ ഡൽഹിയിൽ അറസ്റ്റ് ചെയ്തു.
കേസിലെ പ്രധാന പ്രതിയായ കെമിസ്ട്രി ലക്ചറർ പി.വി. കുൽക്കർണിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒന്‍പതായി.
പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വിദഗ്ധയായി നിയമിച്ച മനീഷ ഗുരുനാഥ് മന്ധാരെയും നീറ്റ് പ്രവേശന പരീക്ഷയുടെ പ്രക്രിയയിൽ പങ്കാളിയായിരുന്നു.
നേരത്തേ അറസ്റ്റിലായ പൂനയിൽ നിന്നുള്ള മറ്റൊരു പ്രതിയായ മനീഷ വാഗ്മെറെ വഴിയാണു മനീഷ നീറ്റ് ഉദ്യോഗാർഥികളുമായി ബന്ധപ്പെട്ടത്. നിരവധി വിദ്യാർഥികൾക്ക് മനീഷയുടെ വീട്ടിൽ കോച്ചിംഗ് ക്ലാസുകൾ നൽകിയിരുന്നു.
ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾ മനീഷ വിദ്യാർഥികൾക്കായി വെളിപ്പെടുത്തിയിരുന്നു. വിദ്യാർഥികളുടെ നോട്ട്ബുക്കുകളിൽ ചോദ്യവും ഉത്തരവും എഴുതിപ്പിക്കുകയും പാഠപുസ്തകങ്ങളിൽ മാർക്ക് നൽകുകയും ചെയ്തുവെന്ന് സിബിഐ പറഞ്ഞു.
കെമിസ്ട്രി, ബയോളജി ചോദ്യപേപ്പറുകളാണ് പ്രധാനമായും ചോർത്തി വിവിധ കോച്ചിംഗ് ക്ലാസുകളിൽ നൽകിയത്. വിദ്യാർഥികളിൽനിന്നു വൻതുക വാങ്ങിയാണ് ചോദ്യപേപ്പർ ചോർത്തി നൽകിയത്. നീറ്റ് പേപ്പർ ചോർച്ചയുടെ അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തെ ആറു കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.
ലാപ്ടോപ്പുകൾ, ചോദ്യവും ഉത്തരവും അടങ്ങിയ രേഖകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ഇടനിലക്കാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.