Kerala
താമരശേരി: കാമുകന്റെ കൂടെ പോവാൻ പെൺകുട്ടിയെ താമരശേരി കോടതി അനുവദിച്ചതിന് പിന്നാലെ കോടതി പരിസരത്ത് ഇരുകൂട്ടരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. യുവതിയുടെ കുടുംബാംഗങ്ങളും യുവാവിന്റെ സുഹൃത്തുക്കളുമാണ് കോടതി പരിസരത്ത് പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
കഴിഞ്ഞ നാലിനാണ് മുക്കം സ്വദേശികളുടെ മകളെ കാണാതായത്. പിന്നാലെ കുടുംബം മുക്കം പോലീസിൽ പരാതി നൽകി. പിന്നാലെ ആൺസുഹൃത്തിനെയും യുവതിയേയും പോലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനാൽ (20) സ്വന്തം ഇഷ്ടപ്രകാരം ആൺസുഹൃത്തിനൊപ്പം വിടാൻ കോടതി തീരുമാനിക്കുകയായിരുന്നു.
തുടർന്ന് കോടതിക്ക് പുറത്തിറങ്ങിയപ്പോഴാണ് യുവതിയുടെ കുടുംബാംഗങ്ങളും യുവാവിന്റെ സുഹൃത്തുക്കളും തമ്മിൽ അടിപിടിയായത്. മകളെ അനുനയിപ്പിച്ച് വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചത് യുവാവ് എതിർത്തതാണ് അടിപിടിയിലെത്തിച്ചത്. പിന്നാലെ യുവതി യുവാവിനൊപ്പം പോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
National
ഭുവനേശ്വർ: വിവാഹ ചടങ്ങുകൾക്കുശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് സംഭവം.
ഒഡീഷയിലെ കാന്തമാലിൽ നടന്ന വിവാഹം ശേഷം ബോലാംഗീർ സ്വദേശിയായ വരൻ ഹരിബന്ധു പട്ടേലിനൊപ്പം ഭർതൃവീട്ടിലേക്ക് പോയ യുവതിയെയയാണ് കാമുകനും കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടുപോയത്.
വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ വധുവിനെ ബലമായി വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ വരൻ തർഭ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
മലപ്പുറം: കരുവാരക്കുണ്ട് തൊടിയപ്പുലത്ത് കാണാതായ 14 വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് കുട്ടി ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില് പ്ലസ് വൺ വിദ്യാർഥിയായ 16 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ്.
കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നാണ് പ്രാഥമിക വിവരം. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പോലീസിനോട് പറഞ്ഞു.
Kerala
തലശേരി: വിവാദങ്ങൾക്കു വിരാമമിട്ടുകൊണ്ട് കാണാതായ യുഡിഎഫ് വനിതാ സ്ഥാനാർഥി പോലീസ് സ്റ്റേഷനിൽ ഹാജരായി. കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം ആൺസുഹൃത്തിനോടൊപ്പം കോടതി വിട്ടയച്ചു. ഇതോടെ നവമാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും കൊട്ടിഘോഷിച്ച ഒളിച്ചോട്ട വിവാദത്തിനു വിരാമമായി.
ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് സ്ഥാനാർഥിയും മുസ്ലിം ലീഗ് പ്രവർത്തകയുമായ മേക്കുന്ന് മത്തിപ്പറമ്പ് തൈപ്പറമ്പത്ത് അറുവയാണ് (32) ചൊവ്വാഴ്ച വൈകുന്നേരം ചൊക്ലി പോലീസ് സ്റ്റേഷനിൽ ഹാജരായത്.
അറുവയെ കാണാനില്ലെന്നും ബിജെപി പ്രവർത്തകന്റെ കൂടെ പോയതായും കാണിച്ച് മാതാവ് നജ്മ നൽകിയ പരാതിയിലാണ് ചൊക്ലി പോലീസ് കേസെടുത്തിരുന്നത്. ആൺസുഹൃത്ത് വലിയാണ്ടി പീടിക തൊണ്ടിയിന്റവിട താഴെ കുനിയിൽ റോഷിത്തിനോടൊപ്പം സ്റ്റേഷനിൽ ഹാജരായ അറുവയെ രാത്രിയിൽ തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് ആൺ സുഹൃത്തിനൊപ്പം പോകാൻ കോടതി അനുമതി നൽകിയത്.
മുസ്ലിം ലീഗ് പ്രവർത്തകയായ യുഡിഎഫ് സ്ഥാനാർഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു ബിജെപി മുൻ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പറഞ്ഞു.
കാവി മുണ്ടുടുക്കുകയും തങ്ങളുടെ പ്രവർത്തകർക്കൊപ്പം നടക്കുകയും ചെയ്യാറുള്ള റോഷിത്ത് തങ്ങളുടെ പ്രവർത്തകനല്ല. റോഷിത്തും കുടുംബവും സിപിഎം ആണെന്നും ഹരിദാസ് വ്യക്തമാക്കി.
ആദ്യ വിവാഹത്തിൽ മക്കളുള്ള യുവതി ഒളിച്ചോട്ടം വിവാദമായതോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്നു വിട്ടുനിന്നതായി നാട്ടുകാർ പറയുന്നു.