പാറ്റ്ന: ബിഹാറിലെ ട്രാൻസ്ജൻഡർ വെൽഫെയർ ബോർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ക്ഷേത്രം നിർമിക്കുന്നു.
ട്രാൻസ്ജൻഡർ സമൂഹത്തിനു നൽകിയ അവകാശങ്ങളും ആദരവും പരിഗണിച്ചാണ് അദ്ദേഹത്തിന്റെ പേരിൽ ക്ഷേത്രം നിർമിച്ചുനൽകാൻ ബോർഡ് തീരുമാനിച്ചതെന്ന് ബോർഡംഗം രഞ്ജൻ സിംഗ് മാധ്യമങ്ങളോടു പറഞ്ഞു.
ബിഹാറിലെ ട്രാൻസ്ജൻഡർ സമൂഹത്തിന് ഇന്നോളം സ്വന്തമായി ഒരു ക്ഷേത്രം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് തങ്ങളുടെ അവകാശങ്ങൾക്ക് അംഗീകാരം നൽകിയ മോദിക്കുവേണ്ടി ഒരു ക്ഷേത്രം നിർമിക്കണമെന്ന് ബോർഡിന്റെ പ്രഥമ യോഗത്തിൽ താൻ നിർദേശം വച്ചത്. എല്ലാ അംഗങ്ങളും ഇതിനെ പിന്തുണച്ചതോടെ ബോർഡ് ഇതിന് അംഗീകാരം നൽകിയതായും രഞ്ജൻ സിംഗ് വ്യക്തമാക്കി.
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ അവകാശ സംരക്ഷണവും ക്ഷേമപ്രവർത്തനങ്ങളും ലക്ഷ്യമിട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് ബിഹാർ സർക്കാർ ട്രാൻസ്ജൻഡർ വെൽഫെയർ ബോർഡ് രൂപവത്കരിച്ചത്.