ലക്നോ: ഉത്തർപ്രദേശിലെ ഷംലിയിൽ ബുർഖ ധരിക്കാത്തതിന് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ഗൃഹനാഥൻ, ആധാറിന് അപേക്ഷിക്കാൻ ഭാര്യയെ അനുവദിച്ചിരുന്നില്ലെന്ന് പോലീസ്.
ആധാർ കാർഡിൽ ചിത്രം വരുമെന്നതിനാലാണ് ഇയാൾ ഭാര്യയെ വിലക്കിയത്. ഭാര്യ താഹിറ(32) എപ്പോഴും ഒരു ബുർഖ ധരിക്കണമെന്ന് ഫാറൂഖ് നിർബന്ധം പിടിച്ചിരുന്നു.
ആധാർ, റേഷൻ കാർഡ് പോലുള്ള ഒരു തിരിച്ചറിയൽ രേഖയും ഉണ്ടാക്കാൻ 18 വർഷമായി അയാൾ യുവതിയെ അനുവദിച്ചിരുന്നില്ല.
അഫ്രീൻ (14), അസ്മീൻ (10), സെഹ്രീൻ (ഏഴ്), ബിലാൽ (ഒൻപത്), അർഷാദ് (അഞ്ച്) എന്നിവരായിരുന്നു ദമ്പതികളുടെ മക്കൾ. ഭാര്യയെയും അഫ്രീനെയും വെടിവച്ചും സെഹ്രീനെ കഴുത്ത് ഞെരിച്ചുമാണ് ഇയാൾ കൊന്നത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു.
വിവാഹ ചടങ്ങുകൾക്ക് പാചകക്കാരനായി ജോലി ചെയ്തിരുന്ന ഫാറൂഖ്, ഭാര്യ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിൽ പോയതായി അറിഞ്ഞപ്പോൾ പ്രകോപിതനാവുകയായിരുന്നു.
ഇടയ്ക്ക് വീട്ടിലെത്തുന്ന സ്വന്തം പിതാവിനെ കാണാൻ പോലും ഇയാൾ താഹിറയെ അനുവദിച്ചിരുന്നില്ല. താഹിറയെയും രണ്ട് പെൺമക്കളെയും ദിവസങ്ങളോളം കാണാതിരുന്നതിനെ തുടർന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.
ഭാര്യയെയും പെൺമക്കളെയും കുറിച്ച് പിതാവ് ദാവൂദ് പലതവണ ചോദിച്ചെങ്കിലും ഷംലിയിലെ ഒരു വാടക വീട്ടിൽ അവരെ താമസിപ്പിച്ചതായി അയാൾ പിതാവിനോട് പറഞ്ഞു.
തന്റെ മകൻ കൊലപാതകം നടത്തിയെന്ന് സംശയിക്കുന്നതായി ദാവൂദ് ആണ് പോലീസിനെ അറിയിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
വീട് നടത്തിക്കൊണ്ടുപോകാൻ ഭാര്യ ആഗ്രഹിച്ചതിനാൽ താനും ഭാര്യയും പലപ്പോഴും വീട്ടുകാര്യങ്ങളിൽ വഴക്കിട്ടിരുന്നതായി ഫാറൂഖ് പോലീസിനോട് പറഞ്ഞു. ഒരു മാസം മുമ്പ്, താഹിറ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിൽ പോയി. അത് തന്റെ അന്തസ് നശിപ്പിച്ചതായി അയാൾ പോലീസിനോടു പറഞ്ഞു.
ഇതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് ഇയാൾ ഡിസംബർ 10 ന് ഭാര്യയെ വെടിവച്ച് കൊന്നത്. വെടിയൊച്ച കേട്ടാണ് മൂത്ത മകൾ അഫ്രീൻ ഉണർന്നത്. അടുക്കളയിലേക്ക് വന്ന അഫ്രീനെയും വെടിവച്ചു കൊന്നു.
ശബ്ദം കേട്ട് രണ്ടാമത്തെ മകൾ സെഹ്റീൻ എത്തിയപ്പോൾ കഴുത്തുഞെരിച്ചും കൊന്നു. പിന്നീട് മുറ്റത്ത് ശുചിമുറിക്കായി കുഴിച്ച ഒമ്പത് അടി ആഴമുള്ള കുഴിയിൽ ഫാറൂഖ് അവരുടെ മൃതദേഹങ്ങൾ കുഴിച്ചിടുകയും അതിന് മുകളിൽ ഒരു ഇഷ്ടികകൾ നിരത്തുകയുമായിരുന്നു.