കുറ്റിപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ സ്വകാര്യബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിനു കാരണം അമിതവേമെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്.
മണിക്കൂറിൽ 50 കിലോമീറ്റർ മാത്രം വേഗപരിധിയുള്ള മേഖലയിലൂടെ 100 കിലോമീറ്ററിലേറെ വേഗത്തിലാണ് ബസ് കുതിച്ചുപാഞ്ഞത്. അപകടത്തിന് അരകിലോമീറ്റർ മുന്പുള്ള കാമറപരിധിയിലും ബസിന്റെ വേഗത കുറച്ചിരുന്നില്ല.
ഇറക്കത്തിൽ അമിതവേഗത്തിലെത്തിയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം വിട്ട് മഴ നനഞ്ഞ റോഡിലൂടെ തെന്നിനീങ്ങി ഡിവൈഡറിലേക്കു തലകീഴായി മറിയുകയായിരുന്നു. ഇതോടെ ഷാസിയും ബോഡിയും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.
ബസ് കടന്നുവന്നത് അമിത വേഗത്തിലാണെന്ന കാര്യം യാത്രക്കാരും സംഭവദിവസം പരാതിപ്പെട്ടിരുന്നു. മഴയുള്ള സമയത്ത് ഉയർന്ന വേഗത്തിൽ വളവ് തിരിയാൻ ശ്രമിച്ചപ്പോൾ ബസിന് നിയന്ത്രണം നഷ്ടപ്പെടുകയോ ആ സമയത്ത് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെത്തുടർന്ന് വാഹനം തെന്നിമാറി ഡിവൈഡറിലിടിച്ചിരിക്കുകയോ ചെയ്തെന്നാണ് അനുമാനം.
അതേസമയം, വലിയ വാഹനങ്ങൾ പോകേണ്ട ഇടത് ട്രാക്ക് തെറ്റിച്ചാണു ബസ് സഞ്ചരിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.