Business
മുംബൈ: ആഗോളമായി മെമ്മറി ചിപ്പുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അടുത്ത വർഷം സ്മാർട്ട്ഫോണുകളുടെ വില വർധിക്കാൻ സാധ്യത. ജനുവരി-ജൂണ്‍ കാലയളവിൽ മെമ്മറി ചിപ്പുകളുടെ വില 40 ശതമാനത്തോളം വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇത് അടുത്ത വർഷം ഇന്ത്യയിൽ സ്മാർട്ട്ഫോണ്‍ വിപണിയിൽ വില്പനയിലും വിതരണത്തിലും ഇടിവിനും കാരണാകുമെന്നും ആഗോളതലത്തിൽ സ്മാർട്ട്ഫോണുകളുടെ മൊത്തത്തിലുള്ള ശരാശരി വില എട്ടു ശതമാനം മുതൽ 15 ശതമാനം വരെ വർധനയുണ്ടാക്കുമെന്നും കരുതുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ കുതിച്ചുചാട്ടം കാരണം വൻകിട ഡാറ്റാ സെന്ററുകൾ മെമ്മറി ചിപ്പുകൾ വാങ്ങിക്കൂട്ടുന്നതാണ് ചിപ്പുകളുടെ ക്ഷാമത്തിനും വില വർധനയ്ക്കും കാരണമാകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെർവറുകൾക്ക് വേണ്ട ഹൈ-ബാൻഡ്വിഡ്ത്ത് മെമ്മറി (എച്ച്ബിഎം) ചിപ്പുകളുടെ ആവശ്യം കുത്തനെ ഉയർന്നതോടെ, ആഗോളതലത്തിൽ മെമ്മറി ചിപ്പുകൾക്ക് കടുത്ത ക്ഷാമമാണ് വില ഉയരാനുള്ള പെട്ടെന്നുണ്ടായ കാരണം.
ചിപ്പ് നിർമാതാക്കൾ എഐ കന്പനികൾക്കുള്ള വിതരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതു മൂലം പല കന്പനികളും സ്മാർട്ടഫോണുകളിൽ ഉപയോഗിക്കുന്ന ചിപ്പുകളുടെ ഉത്പാദനം കുറച്ച് എഐ ചിപ്പുകളുടെ ഉത്പാദനം വർധിപ്പിച്ചു. സ്മാർട്ട്ഫോണ്‍, കംപ്യൂട്ടർ നിർമാതാക്കൾ ഇത് കാരണം പ്രതിസന്ധിയിലായിട്ടുണ്ട്.
മെമ്മറി ചിപ്പുകളുടെ വിലയിലുണ്ടാകുന്ന വർധന സ്മാർട്ട്ഫോണ്‍ നിർമാതാക്കളെ അവരുടെ നിർമാണ ചെലവിൽ ഉണ്ടാക്കുന്ന വർധനവ് പൂർണമായോ ഭാഗികമായോ ഉപഭോക്താക്കളിലേക്ക് കൈമാറാൻ നിർബന്ധിതരാക്കും.
ചിപ്പുകളുടെ വില വർധന ഒരു ഫോണ്‍ നിർമിക്കുന്നതിനുള്ള ചെലവിൽ 8 മുതൽ 15 ശതമാനം വരെ വർധനവിനു കാരണമാകും. ഈ അധികച്ചെലവ് പരിഹരിക്കാൻ കന്പനികളെ ഫോണിന്റെ വില കൂട്ടുന്നതിലേക്കെത്തിക്കും. ഫോണുകൾക്കു വില ഉയരുന്നതോടെ വിപണിയിലെ ആവശ്യകതയെയും ബാധിക്കും.
സ്മാർട്ട്ഫോണ്‍ ഘടകങ്ങളുടെ വലിയൊരു ഭാഗം ഇറക്കുമതിയാണ്. രൂപയുടെ മൂല്യം ഡോളറിനെതിരേ ഇടിയുന്പോൾ കന്പനികൾക്ക് ഇറക്കുമതി ചെലവ് കൂടും. ഈ അധിക ചെലവ് ഉപഭോക്താവിൽനിന്നാണ് ഈടാക്കുന്നത്.
കൗണ്ടർപോയിന്റ് റിസർച്ച് ഡയറക്ടർ തരുണ്‍ പഥക്കിന്റെ അഭിപ്രായത്തിൽ പുതുക്കിയ കണക്കുകൾ പ്രകാരം അടുത്ത വർഷം ഈ ആഘാതം വളരെ കഠിനമായിരിക്കും. 2026ൽ കുറഞ്ഞ വിലയുള്ള സ്മാർട്ട്ഫോണുകളുടെ (10,000 രൂപയിൽ താഴെ) വിൽപ്പനയിൽ 15 ശതമാനം ഇടിവുണ്ടാകും.
സ്മാർട്ട്ഫോണ്‍ വിപണിയുടെ മൊത്തം വിൽപ്പനയുടെ 18 ശതമാനവും ഈ വിഭാഗത്തിലുള്ളവയാണ്. ഈ വിഭാഗം ഫോണുകളുടെ വിൽപ്പനയിൽ 3 മുതൽ 5 ശതമാനം വരെ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ 200 ഡോളറിൽ താഴെ വിലയുള്ള ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് പുതിയ വില നിശ്ചയിക്കേണ്ടിവരും. ഇവയുടെ നിർമാണച്ചെലവ് അടുത്ത വർഷം 20 മുതൽ 30 ശതമാനം വരെ വർധിക്കും. മിഡ്് റേഞ്ച്, പ്രീമിയം മോഡലുകളെയും ഇതു ബാധിക്കും. അവയുടെ വിലയിൽ 10 മുതൽ 15 ശതമാനം വരെ വർധനയുണ്ടാക്കാം. 2026ൽ ആഗോള സ്മാർട്ട്ഫോണ്‍ വിൽപ്പന 2.1 ശതമാനം കുറയുമെന്നാണ് കരുതുന്നത്.
സ്മാർട്ട് ടിവികൾക്കും വില ഉയരും
മെമ്മറി ചിപ്പുകളുടെ വിലയിലുണ്ടായ വർധനയും ക്ഷാമവും ഡോളറിനെതിരേ രൂപയുടെ മൂല്യത്തകർച്ചയും മൂലം ജനുവരി മുതൽ ഇന്ത്യയിൽ എൽഇഡി, സ്മാർട്ട് ടിവികളുടെ വില ജനുവരി മുതൽ 3 ശതമാനം മുതൽ 10 ശതമാനം വരെ ഉയരാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ചിപ്പ് നിർമാതാക്കൾ ഉയർന്ന ലാഭമുള്ള എഐ ഉത്പന്നങ്ങൾക്ക് മുൻഗണന നൽകി. ഇത് ടെലിവിഷൻ പോലുള്ള പരന്പരാഗത ഇലക്ട്രോണിക്് ഉപകരണങ്ങൾക്കായുള്ള ചിപ്പുകളുടെ വിതരണത്തിൽ വലിയ കുറവുണ്ടാക്കി. ഇത് ഡിആർഎഎം, ഫ്ലാഷ് മെമ്മറി എന്നിവയുടെ വില കുത്തനെ ഉയരാൻ ഇടയാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മെമ്മറി ചിപ്പുകളുടെ വില 500 ശതമാനം വരെ വർധിച്ചതായാണ് റിപ്പോർട്ടുകൾ.