ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽ നിലവിലുള്ളത് ആയിരത്തിനടുത്ത് ഇന്ത്യക്കാരാണെന്നും ഗൾഫ് മേഖലയിലുള്ള 23,000 സ്കൂൾ വിദ്യാർഥികൾക്കു സിബിഎസ്ഇയുടെ വാർഷിക പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്നും കേന്ദ്രം.
പാർലമെന്ററി സ്റ്റാൻഡിംഗ് സമിതി മുന്‍പാകെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഈ പ്രശ്നം പരിഹരിക്കാൻ വിദേശകാര്യ മന്ത്രാലയവും വിദ്യാഭ്യാസമന്ത്രാലയവും തമ്മിൽ കൂടിയാലോചനകൾ നടക്കുന്നുണ്ടെന്ന് പാർലമെന്ററി സമിതി അധ്യക്ഷൻ ശശി തരൂർ അറിയിച്ചു.
ഇറാനിൽ നിലവിലുള്ള 1000 ഇന്ത്യക്കാരിൽ എല്ലാവരും മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും തരൂർ അറിയിച്ചു.
പാർലമെന്ററി സമിതി യോഗത്തിൽ പങ്കെടുത്ത എംപിമാർ ഇറേനിയന്‍ പരമോന്നത നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ നിശബ്ദതയെപ്പറ്റിയും ഇന്ത്യയുടെ ഊർജ സ്രോതസുകളെപ്പറ്റിയും ചോദ്യങ്ങൾ ചോദിച്ചുവെന്നും, യോഗത്തിൽ പങ്കെടുത്ത മന്ത്രാലയ പ്രതിനിധികൾ ഉത്തരങ്ങൾ നൽകിയില്ലെന്നും റിപ്പോർട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം ഉടലെടുക്കുന്നതിനുമുന്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചതിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായെന്നു പറഞ്ഞ തരൂർ അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാൻ കൂട്ടാക്കിയില്ല.