കണ്ണൂർ: കെഎസ്യു പ്രവർത്തകർക്കെതിരേ വ്യാജ പരാതി നൽകിയ മന്ത്രി വീണാ ജോർജും സിപിഎം നേതൃത്വവും മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും അഴിച്ചുവിട്ട കള്ളപ്രചാരണമാണ് കേരളത്തെ കലാപകലുഷിതമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ഡിസിസി ഓഫീസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്. കണ്ണൂർ ഡിസിസി അടക്കമുള്ള കോൺഗ്രസ് ഓഫീസുകൾക്കും വീടുകൾക്കും നേരേ സിപിഎം അക്രമം അഴിച്ചുവിടാൻ കാരണം ആരോഗ്യമന്ത്രി നാടകം കളിച്ചതുകൊണ്ടാണ്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കലാപാഹ്വാനംകൂടി നടത്തിയതോടെ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു.
ആരോഗ്യമന്ത്രിയുടെ കള്ളത്തരമാണ് നാട്ടിൽ അക്രമമുണ്ടാകാൻ കാരണം. ഇക്കാര്യത്തിൽ ഗൂഢാലോചന ഉണ്ടെങ്കിൽ അന്വേഷിക്കണം. കെഎസ്യു പ്രവർത്തകർക്കെതിരായ കള്ളക്കേസ് പിൻവലിക്കാനും തെറ്റ് തിരുത്താനും പോലീസും സർക്കാരും തയാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സജീവ് ജോസഫ് എംഎൽഎ എന്നിവരും പങ്കെടുത്തു.