ന്യൂഡൽഹി: വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ എയർ ഇന്ത്യ സിഇഒയെ വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി. വിമാനം ആകാശച്ചുഴിയിൽപ്പെട്ടപ്പോൾ യാത്രക്കാർക്ക് ആവശ്യമായ സഹായം നൽകിയില്ലെന്ന് പരാതി ഉയർന്നിരുന്നു. തുടർന്നാണ് എയർ ഇന്ത്യയുടെ സ്ഥാനമൊഴിയുന്ന സിഇഒ കാംപ്ബെൽ വിൽസണെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തിയത്.
കഴിഞ്ഞ നാലിന് തായ്ലാന്റിലെ ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ട് 300 അടിയോളം താഴേക്ക് പതിച്ചത്. സംഭവ സമയത്ത് വിമാനത്തിൽ 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാർക്കുമുൾപ്പെടെ 17 പേർക്ക് പരിക്കേറ്റിരുന്നു.
അപകടത്തിന് പിന്നാലെ വിമാനത്തിലെ പൈലറ്റുമാരിൽ നടത്തിയ പ്രാഥമിക സൈക്കോ ആക്ടീവ് സബ്സ്റ്റൻസ് പരിശോധനയിലും നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ സ്ഥിരീകരണം ആവശ്യമായ രീതിയിൽ പരിശോധനയിൽ പോസിറ്റീവ് സൂചനകൾ കണ്ടെത്തിയതിനെ തുടർന്ന് സാമ്പിളുകൾ വിശദമായ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചു.
സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇരുപൈലറ്റുമാരെയും ഡ്യൂട്ടിയിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തി.