ടൊറന്റോ: കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധങ്ങൾക്കു കൂടുതൽ ചൂടുപകർന്ന് അമേരിക്ക കനേഡിയൻ ഉത്പന്നങ്ങൾക്കു നിരോധനം ഏർപ്പെടുത്തുന്നു.
കാനഡയിൽനിന്നുള്ള പാലുത്പന്നങ്ങൾ, മദ്യം, മോട്ടോർ സൈക്കിളുകൾ എന്നിവയ്ക്കു നിരോധനം ഏർപ്പെടുത്തുകയാണെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞദിവസം അറിയിച്ചു. കാനഡ അമേരിക്കയിൽനിന്നുള്ള ഏകദേശം 20 ബില്യൺ യുഎസ് ഡോളറിന്റെ ഇറക്കുമതി സാധനങ്ങൾക്കുമേൽ പുതിയ തീരുവ ചുമത്തിയതിനു പകരമായാണ് അമേരിക്കയുടെ പ്രതികാര നടപടി.
അമേരിക്കയെ അമിതമായി ആശ്രയിക്കുന്നതു കുറയ്ക്കുമെന്നും യൂറോപ്യൻ യൂണിനുമായുള്ള വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നേരത്തേ പ്രസ്താവന നടത്തിയിരുന്നു.
വലുതും നീണ്ടുനിൽക്കുന്നതുമായ സർക്കാർ കരാറുകളിൽനിന്ന് കനേഡിയൻ ഉത്പന്നങ്ങളെ ഒഴിവാക്കിക്കൊണ്ട് ഇതിനു മറുപടി നൽകാനാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം.
അമേരിക്കൻ ഉത്പന്നങ്ങൾക്ക് അർഹമായ മുൻഗണന ലഭിക്കാത്തിടത്തോളം കനേഡിയൻ ഉത്പന്നങ്ങൾക്കു കരാറുകളിൽ അയോഗ്യത കല്പിക്കാൻ യുഎസ് ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷന് ട്രംപ് നിർദേശം നൽകിയിട്ടുണ്ട്.