വത്തിക്കാന്‍ സിറ്റി: ജൂണ്‍ 26, 27 തീയതികളില്‍ കര്‍ദിനാള്‍മാരുടെ സമ്മേളനം നടക്കും. ഇതുസംബന്ധിച്ച് ലെയോ പതിനാലാമന്‍ മാര്‍പാപ്പ എല്ലാ കര്‍ദിനാള്‍മാര്‍ക്കും കത്തയച്ചു. വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ദിനത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ സമ്മേളനം സമാപിക്കും.
കഴിഞ്ഞ ജനുവരി ഏഴ്, എട്ട് തീയതികളില്‍ മാര്‍പാപ്പ കര്‍ദിനാള്‍മാരുടെ സമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. തദവസരത്തില്‍, വിവിധ സംഘങ്ങളായി തിരിഞ്ഞു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ അപ്പൊസ്തലിക് പ്രബോധനമായ ‘സുവിശേഷത്തിന്റെ ആനന്ദം’ (ഇവഞ്ചേലി ഗൗദിയും) എന്നതിനെക്കുറിച്ചുള്ള പഠനങ്ങളും ഉള്‍ക്കാഴ്ചകളും കര്‍ദിനാള്‍മാര്‍ പങ്കുവച്ചിരുന്നു.
ഈ പഠനങ്ങള്‍ വിലയേറിയ പൈതൃകമാണെന്നതിനാൽ അതു സംരക്ഷിക്കാനും കൂടുതല്‍ ആഴത്തില്‍ വിവേചനത്തോടെ അപഗ്രഥിക്കാനുമുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ടാണ് ജൂണില്‍ കര്‍ദിനാള്‍മാരുടെ സമ്മേളനം മാര്‍പാപ്പ വിളിച്ചുചേര്‍ത്തിരിക്കുന്നത്.
വ്യക്തിപരമായ തലത്തില്‍ സ്നാനം സ്വീകരിച്ച ഓരോ വ്യക്തിയെയും ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലേക്ക് നയിക്കുന്നതിനും അങ്ങനെ ജീവിക്കുന്നതും അനുഭവിക്കുന്നതുമായ ഒരു വിശ്വാസത്തിലേക്ക് പക്വത പ്രാപിക്കാനും ഒരു മിഷനറി അജപാലന പരിചരണത്തിലേക്ക് മാറാന്‍ മാര്‍പാപ്പ കര്‍ദിനാള്‍മാരെ ക്ഷണിക്കുന്നു.
ദൈവം ലോകത്തെ സ്നേഹിക്കുന്നുവെന്ന ആശയവിനിമയമാണു പങ്കുവയ്ക്കപ്പെടേണ്ടതെന്നും സഭ ന്യൂനപക്ഷമായിരിക്കാവുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും “എല്ലാവര്ക്കും പ്രത്യാശ നല്കുന്ന ഒരു ചെറിയ ആട്ടിന്‍കൂട്ടമായി’’ ജീവിക്കാന്‍ അവള് വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് കത്തില്‍ മാര്‍പാപ്പ അടിവരയിട്ടു പറയുന്നു.
കത്ത് ഉപസംഹരിച്ചുകൊണ്ട്, കര്‍ദിനാള്‍മാരുടെ സേവനത്തിനുള്ള തന്റെ നന്ദി മാര്‍പാപ്പ ആവര്‍ത്തിക്കുകയും ജൂണിലെ കണ്സിസ്റ്ററിക്കുള്ള തയാറെടുപ്പുകള്‍ക്കായി കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്ന് അറിയിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.