തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹാരോപണത്തിൽ പൊലിസ് കേസെടുത്തു. റിപ്പോർട്ടർ ചാനലിന്റെ ഉടമയായ ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങിൽ നടത്തിയ പരാമർശമാണ് പരാതിക്ക് അടിസ്ഥാനം.
ആന്റോയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.കോൺഗ്രസ് നേതാവ് രാജു പി. നായർ സംസ്ഥാന പൊലിസ് മേധാവിക്കു നൽകിയ പരാതിയിലാണ് സൈബർ പൊലിസ് നടപടി.
കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചുവെന്നാണ് ആന്റോ പറഞ്ഞത്.
വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടാണ് വന്നതെന്നും ആധികാരികത ബോധ്യപ്പെടാത്തതിനെത്തുടർന്ന് വാർത്ത കൊടുക്കേണ്ട എന്നു തീരുമാനിച്ചുവെന്നും ആന്റോ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജു പി. നായർ പൊലിസിൽ പരാതി നൽകിയത്.
മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചന നടത്തുകയും വ്യാജരേഖയുണ്ടാക്കുകയും ചെയ്ത യുവാക്കളെ കണ്ടെത്തി കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവാക്കളെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.