കൊച്ചി: വർഷങ്ങളായുള്ള ആവശ്യങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ പാൽ വില നാലു രൂപ വർധിപ്പിച്ചത് ക്ഷീരകർഷകർക്കു തെല്ല് ആശ്വാസമായെങ്കിലും തൊട്ടുപിന്നാലെ കാലിത്തീറ്റ വിലയും ഉയർത്തിയത് തിരിച്ചടിയായി.
ഉത്പാദനച്ചെലവ് ക്രമാതീതമായി വർധിക്കുന്നതിനാൽ പലരും ക്ഷീരമേഖല വിട്ടുപോകുന്ന സാഹചര്യത്തിൽ കാലിത്തീറ്റ വിലവർധനയുടെ ഭാരം ഈ രംഗത്തെ കർഷകരെയാകെ തളർത്തുന്നതാണ്.
കേരള ഫീഡ്സ് ഉൾപ്പെടെ സംസ്ഥാനത്തു കാലിത്തീറ്റ വിപണിയിലുള്ള ചെറുതും വലുതുമായ കന്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾക്കു വില വർധിപ്പിച്ചു. സൈലേജ്, തീറ്റപ്പുല്ല് എന്നിവയുടെ വില കൂടിയതിനു പിന്നാലെയാണ് പായ്ക്കറ്റുകളിലെത്തുന്ന കാലിത്തീറ്റയുടെയും വിലയിൽ വർധനയുണ്ടായത്.
സർക്കാർ സ്ഥാപനമായ കേരള ഫീഡ്സിന്റെ വിവിധ ബ്രാൻഡുകളിലുള്ള കാലിത്തീറ്റകൾക്ക് 70 രൂപയുടെ വർധനയാണ് ഇന്നലെ പ്രാബല്യത്തിൽ വന്നത്. 1574 രൂപയായിരുന്ന ഡയറി റിച്ചിന്റെ 50 കിലോഗ്രാം പായ്ക്കറ്റിന് 1644 രൂപയായി ഉയർന്നു. 1410 രൂപയ്ക്കു കിട്ടിയിരുന്ന 45 കിലോഗ്രാമിന്റെ പായ്ക്കറ്റിന്റെ വില 1480ലെത്തി.
കെഎഫ് എലൈറ്റ്, മിടുക്കി കാലിത്തീറ്റകൾ 50 കിലോഗ്രാമിന് യഥാക്രമം 1540, 1440 രൂപയായി വർധിച്ചു. ക്ഷീരകർഷകർ കൂടുതലായി ആശ്രയിക്കുന്ന കെഎസ് കാലിത്തീറ്റയുടെ വിലയും ഉയർന്നു. 50 രൂപവീതം വർധനയുണ്ടായത് അടുത്തിടെയാണ്. മിൽമയും കാലിത്തീറ്റയുടെ വില വർധിപ്പിച്ചിരുന്നു.
ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലവർധനയാണു കാലിത്തീറ്റ വില ഉയർത്താൻ കാരണമെന്ന് കേരള ഫീഡ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബി. ശ്രീകുമാർ പറഞ്ഞു. അസംസ്കൃത വസ്തുക്കളായ ചോളം, സോയ തുടങ്ങിവയ്ക്ക് വില വർധിച്ചിട്ടുണ്ട്. ആട്, കോഴി തീറ്റകൾക്കും കന്പനികൾ വില കൂട്ടി.
കേരള ഫീഡ്സിന്റെ അതുല്യം ലെയർ മാഷ് 20 കിലോഗ്രാം കോഴിത്തീറ്റയ്ക്ക് 850 രൂപ നൽകണം. മഴക്കാലത്തു വ്യാപകമാകുന്ന അകിടുവീക്കം, കുളമ്പുരോഗം, ചർമമുഴ തുടങ്ങിയ രോഗങ്ങൾ കന്നുകാലികളിൽ പാൽ ഉത്പാദനം കുറയ്ക്കുന്നതിന്റെ ആശങ്കകൾ കർഷകരെ അലട്ടുന്പോഴാണ് കാലിത്തീറ്റകളുടെ വില വർധനകൂടി എത്തുന്നത്.