ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്ക്ക് സെൽഫ് എന്യുമറേഷനോടെ നാളെ തുടക്കമാകും.
കർണാടക, ഒഡീഷ, ഗോവ, മിസോറം, സിക്കിം, ഡൽഹി, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് നാളെ സെൽഫ് എന്യുമറേഷൻ ആരംഭിക്കുക. ഈ ദിവസങ്ങളിൽ ജനങ്ങൾക്ക് ഓണ്‍ലൈനായി സ്വയം സെൻസസ് വിവരങ്ങൾ സമർപ്പിക്കാം.
15 ദിവസത്തെ സെൽഫ് എന്യുമറേഷൻ നടപടിക്കുശേഷം സെൻസസിന്റെ ആദ്യഘട്ടമായ "ഹൗസ് ലിസ്റ്റിംഗ് ആൻഡ് ഹൗസിംഗ് സെൻസസ്’ 16 മുതൽ ഇവിടങ്ങളിൽ ആരംഭിക്കും. കേരളമുൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ സെൻസസ് നടപടികൾ വൈകിയാണ് ആരംഭിക്കുക.
രാജ്യത്തുനീളമുള്ള സെൻസസ് നടപടികളുടെ വിശദാംശങ്ങൾ കേന്ദ്ര സെൻസസ് കമ്മീഷണറും രജിസ്ട്രാർ ജനറലുമായ മൃത്യുഞ്ജയ് കുമാർ നാരായണ്‍ ഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ചുചേർത്താണ് വിശദീകരിച്ചത്. മുന്‍പ് പ്രഖ്യാപിച്ചിട്ടുള്ളതുപോലെതന്നെ ജാതി കണക്കെടുപ്പ് സെൻസസ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
ജാതി കണക്കെടുപ്പിനുള്ള മാനദണ്ഡങ്ങൾ ഇതുവരെ അന്തിമമായിട്ടില്ലെങ്കിലും രണ്ടാം ഘട്ടത്തിലെ ചോദ്യങ്ങളെ സംബന്ധിച്ച് അടുത്ത മാസങ്ങളിൽ വിജ്ഞാപനമിറക്കും. മതത്തെ സംബന്ധിച്ചുള്ള വിവരങ്ങളുടെ കണക്കെടുപ്പുകളും രണ്ടാം ഘട്ടത്തിലാണുണ്ടാകുക.