Kerala
തൃശൂർ: ജനവാസ കേന്ദ്രത്തിലിറങ്ങിയ കുരങ്ങിന്റെ ആക്രമണത്തില്‍ രണ്ടു പേർക്ക് പരിക്ക്. ചാലക്കുടി വെട്ടുകടവ് പാലത്തിനു സമീപത്തുണ്ടായ സംഭവത്തിൽ ചിറയത്ത് മുണ്ടന്മാണി ആഗസ്തിയുടെ ഭാര്യ മോളി (75), പരിയാരം കുറ്റിക്കാട് മണിയാടന്‍ വീട്ടില്‍ കുട്ടപ്പന്റെ ഭാര്യ ഗിരിജ (59) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. വിവരമറിഞ്ഞ് വനംവകുപ്പിന്റെ ചാലക്കുടി മൊബൈല്‍ സ്ക്വാഡിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിസരത്ത് പരിശോധന നടത്തി. വന്യജീവി ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഇരുവര്‍ക്കും നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചാലക്കുടി പുഴയോരം കേന്ദ്രീകരിച്ച് കുരങ്ങുകള്‍ തമ്പടിക്കുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാവുകയാണ്. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.