ചെങ്ങളായി: വെള്ളപ്പൊക്കമുണ്ടായി ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധു വീട്ടിലേക്കും താമസം മാറിയ ചെങ്ങളായി കൊവ്വപ്രത്തെ 60 വീടുകളിലുള്ള കുടുംബങ്ങൾ തിരിച്ചെത്തുമ്പോഴേയ്ക്കും വീടുകൾ ശുചീകരിക്കാൻ ചെങ്ങളായി സജ്ജം ടീം റെഡി. വെള്ളം കയറി വൃത്തിഹീനമായ മുങ്ങം അങ്കണവാടിയും സേനാംഗങ്ങൾ വൃത്തിയാക്കി. ചൂലും മോപ്പും അണുനാശിനിയുമായി അവർ ചെളിപിടിച്ചു കിടന്ന വീട്ടകങ്ങൾ തൂത്തു വൃത്തിയാക്കി.
ചെങ്ങളായി ഗ്രാമപഞ്ചായത്ത് രൂപീകരിച്ച ജനകീയസന്നദ്ധ സേനയാണ് സജ്ജം. അത്യാവശ്യ ഘട്ടങ്ങളിൽ ജനസേവനത്തിന് സന്നദ്ധമായി യൂണിഫോം അണിഞ്ഞ 100 പേരുടെ സേനയാണിത്. വെള്ളപ്പൊക്കമുണ്ടായപ്പോൾ പാതിരാത്രിയിൽ കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പിലേക്കും എത്തിക്കാൻ സജ്ജം സേന രംഗത്തിറങ്ങി. പരിപ്പായിയിൽ ഒറ്റപ്പെട്ടുപോയ കുടുംബ ത്തേയും വീട്ടിലെ രോഗിയായ കുളമുള്ള വളപ്പിൽ കുഞ്ഞാത്തു, മുഹമ്മദ് കുഞ്ഞി എന്നിവരെ ഇന്നലെ പുലർച്ചയോടെ സജ്ജം സന്നദ്ധ സേനയിലെ വോളന്റിയർമാർ രക്ഷപ്പെടുത്തി.
സജ്ജം കോ -ഓർഡിനേറ്റർ പ്രേമരാജൻ കക്കാടി, ഗ്രാമ പഞ്ചായത്ത് മെംബർ ശൈലേഷ് ബാബു, വോളന്റിയർമാരായ എം.എം. പ്രജോഷ്, സി.പി. മുനീർ, ബിബിൻ ബാബു എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു. ശുചീകരണപ്രവർത്തനങ്ങളിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.കെ. ഭാസ്കരൻ, ശൈലേഷ് ബാബു, കെ. സുനീഷ് , കെ.വി. മിനി എന്നിവർ നേതൃത്വം നൽകി.