വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അനുമതി നൽകിയത് എണ്ണക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമാണെന്ന് യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന, റഷ്യയിൽനിന്നു ചൈനീസ് റിഫൈനറികളിലേക്കുള്ള എണ്ണ സംഭരിക്കാനാണ് ഇളവിലൂടെ ലക്ഷ്യമിടുന്നത്. നടപടി യുഎസിനു റഷ്യയോടുള്ള നയത്തിന്റെ മാറ്റമായി കണക്കാക്കേണ്ടതില്ലെന്നും ഊര്‍ജ സെക്രട്ടറി വ്യക്തമാക്കി.
ചൈനയിലേക്കു റഷ്യന്‍ എണ്ണ എത്തിക്കാന്‍ ആറാഴ്ചയിലധികം കാത്തിരിക്കേണ്ടിവരും. ഇതിനു ബദലായി ആ എണ്ണശേഖരം ഇന്ത്യയില്‍ സംഭരിച്ച് എണ്ണക്ഷാമം, വിലക്കയറ്റം തുടങ്ങിയ ആശങ്കകള്‍ കുറയ്ക്കാന്‍ കഴിയും. എന്നിരുന്നാലും റഷ്യയോടുള്ള യുഎസ് നയത്തില്‍ മാറ്റമൊന്നുമില്ല.
ഇന്ത്യക്കും അതിനേക്കുറിച്ച് ധാരണയുണ്ടെന്നും ഊര്‍ജ സെക്രട്ടറി പറഞ്ഞു. വെള്ളിയാഴ്ചയാണ് റഷ്യയില്‍നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് യുഎസ് അനുമതി നല്‍കിയത്.