വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ എണ്ണ വിൽക്കാനുള്ള പദ്ധതി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
അമേരിക്കയുടെ ഉപരോധം മൂലം വെനസ്വേലയിൽ കെട്ടിക്കിടക്കുന്ന മൂന്നു മുതൽ അഞ്ചു കോടി വരെ വീപ്പ അംസ്കൃത എണ്ണ കപ്പലുകളിൽ നേരിട്ട് അമേരിക്കയിലെത്തിച്ച് ശുദ്ധീകരിച്ചു വിൽക്കുമെന്നു ട്രംപ് അറിയിച്ചു. ഇതിനായി അമേരിക്കൻ ഊർജവകുപ്പ് സെക്രട്ടറി ക്രിസ് റൈറ്റിനു നിർദേശം നല്കി.
മാർക്കറ്റ് വിലയ്ക്ക് എണ്ണ വിൽക്കുമെന്നാണു ട്രംപ് അറിയിച്ചത്. “വെനസ്വേലൻ ജനതയ്ക്കും അമേരിക്കയ്ക്കും ഗുണകരമെന്ന് ഉറപ്പുവരുത്താനായി എണ്ണ വിറ്റുകിട്ടുന്ന പണം അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഞാൻതന്നെ സൂക്ഷിക്കും”.ഇപ്പോഴത്തെ വിലവച്ച് ഏതാണ്ട് 190 കോടി ഡോളർ വെനസ്വേലൻ എണ്ണയിൽനിന്ന് അമേരിക്കയ്ക്കു ലഭിക്കും.
എക്സോൺ മൊബീൽ പോലുള്ള വന്പൻ അമേരിക്കൻ എണ്ണ കന്പനികളെ വെനസ്വേലൻ എണ്ണ ഖനനം ചെയ്യാൻ അനുവദിക്കുമെന്നും ട്രംപ് അറിയിച്ചു.
വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റൊദ്രിഗസിന്റെ ഭരണകൂടം അമേരിക്കയുമായി സഹകരിക്കുന്നുണ്ടെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകളിൽനിന്നു ലഭിക്കുന്നത്. പ്രസിഡന്റ് നിക്കൊളാസ് മഡുറോയെയും പത്നിയെയും തട്ടിക്കൊണ്ടുവന്ന് ജയിലിൽ അടച്ചതിനു പിന്നാലെ, വെനസ്വേലയെ അമേരിക്ക നിയന്ത്രിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നതാണ്.
ഇതിനിടെ, മഡുറോയെ തട്ടിക്കൊണ്ടുവരാനായി യുഎസ് സേന കാരക്കാസിൽ നടത്തിയ ഓപ്പറേഷനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 75 ആണെന്നു സൂചനയുണ്ട്. മഡുറോയ്ക്കു സുരക്ഷ നല്കിയിരുന്ന 32 ക്യൂബൻ സൈനികരും ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു.
Tags : Venezuelan oil US sell Trump Chris Wright