ഭോപ്പാൽ: മുത്തലാഖ്, ബഹുഭാര്യാത്വം തുടങ്ങിയവ ക്രിമിനൽ കുറ്റകൃത്യമാക്കണമെന്നു നിർദേശിക്കുന്ന ഏകീകൃത സിവിൽ കോഡിന്റെ കരട് ബിൽ മധ്യപ്രദേശ് സർക്കാർ അംഗീകരിച്ചു.
ലിവ് ഇൻ റിലേഷൻഷിപ്പ് ഒരുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ മൂന്നുമാസം തടവും ബില്ലിൽ നിർദേശിക്കുന്നു. വിവാഹിതരായ ദന്പതികൾക്കു ജനിച്ച കുട്ടിയുടെ അതേ അവകാശം ദത്തെടുത്ത കുട്ടികൾക്കു നൽകാനും വ്യവസ്ഥയുണ്ട്. വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടികൾക്കും സമാനമായ അവകാശം ഉറപ്പാക്കുന്നു.
നേരത്തേ ഇസ്ലാംനഗർ എന്നറിയപ്പെട്ടിരുന്ന ഭോപ്പാലിനു സമീപമുള്ള ജഗദീഷ്പുരിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് കരട് ബില്ലിന് അംഗീകാരം നൽകിയത്.
റാമിനും റഹീമിനും ഉൾപ്പെടെ എല്ലാവർക്കും ബാധകമായ നിയമമാണ് നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി മോഹൻ യാദവ് വിശദീകരിച്ചു.