മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ട്രെയിൻ സ്കൂൾ വാനിലിടിച്ച് മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേർ മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ അസിംഗഞ്ച്-കട്വ റെയിൽവേ സെക്ഷനിലെ കർണസുബർണ സ്റ്റേഷനും ഗോബിന്ദപുർ റെയിൽ ഗേറ്റിനും ഇടയിലായിരുന്നു അപകടം. നിംതിത-കട്വ ലോക്കൽ ട്രെയിനാണ് സ്കൂൾ വാനിനെ ഇടിച്ചത്.
റെയിൽ ഗേറ്റ് തുറന്നിട്ടിരുന്നതിനെത്തുടർന്ന് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന വാനും ഒരു സൈക്കിൾ യാത്രക്കാരനും പാളത്തിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ട്രെയിൻ വാനിൽ ഇടിച്ചത്. തൊട്ടുമുമ്പ് മറ്റൊരു ട്രെയിൻ കടന്നുപോയതിന് ശേഷവും റെയിൽ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നുവെന്നും ഗേറ്റ്മാന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും നാട്ടുകാർ ആരോപിക്കുന്നു.
അപകടത്തിൽ വാനിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. നാട്ടുകാർ ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കർണസുബർണ ബ്ലോക്ക് ആശുപത്രിയിലും പിന്നീട് ഗുരുതരാവസ്ഥയിലുള്ളവരെ ബെർഹാംപൂരിലെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
സംഭവത്തിൽ പോലീസും റെയിൽവേ അധികൃതരും വെവ്വേറെ അന്വേഷണം ആരംഭിച്ചു. ഗേറ്റ്മാന്റെ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ ഈസ്റ്റേൺ റെയിൽവേ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റെയിൽവേ ഗേറ്റ് തുറന്നുകിടന്നു; സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്ന് വിദ്യാർത്ഥികളുടെ മരണം.