കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പാർട്ടിയുടെ സ്ഥാനാർഥികൾക്ക് ജയം. കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ടി. സിദ്ദിഖ്, മാനന്തവാടി നിയോജക മണ്ഡലത്തിൽ ഉഷ വിജയൻ, സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ.സി. ബാലകൃഷ്ണൻ എന്നിവരാണ് വിജയിച്ചത്.
കൽപ്പറ്റ മണ്ഡലത്തിൽ ആകെയുള്ള 2,13,137 വോട്ടർമാരിൽ 1,72,304 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇതിൽ 1,69,958 വോട്ടുകൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും 2346 വോട്ടുകൾ പോസ്റ്റൽ ബാലറ്റുകളിലുമാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് സ്ഥാനാർഥിയായ ടി. സിദ്ദിഖിന് 97,379 വോട്ടുകൾ ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ രാഷ്ട്രീയ ജനതാദൾ സ്ഥാനാർഥി പി.കെ. അനിൽകുമാറിന് 52,348 വോട്ടുകളാണ് ലഭിച്ചത്.
ഭാരതീയ ജനതാപാർട്ടി സ്ഥാനാർഥി പ്രശാന്ത് മലവയൽ 19,175 വോട്ടുകൾ നേടി. 1137 പേർ നോട്ട തെരഞ്ഞെടുത്തു. 45,031 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി. സിദ്ദിഖ് വിജയിച്ചത്. മാനന്തവാടി മണ്ഡലത്തിൽ ആകെയുള്ള 2,05,676 വോട്ടർമാരിൽ 1,63,988 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ 1,61,198 പേർ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും 2790 പേർ പോസ്റ്റൽ ബാലറ്റുകളിലും വോട്ട് ചെയ്തു.
കോണ്ഗ്രസ് സ്ഥാനാർഥിയായ ഉഷ വിജയന് 77,425 വോട്ടുകൾ ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സ്ഥാനാർഥി ഒ.ആർ. കേളുവിന് 66,882 വോട്ടുകളാണ് ലഭിച്ചത്. ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥി പി. ശ്യാംരാജ് 19,681 വോട്ടുകൾ നേടി. 1018 പേർ നോട്ട തെരഞ്ഞെടുത്തു. 10,543 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉഷ വിജയൻ വിജയിച്ചത്.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ആകെയുള്ള 2,25,780 വോട്ടർമാരിൽ 1,75,496 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇവരിൽ 1,72,557 പേർ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും 2939 പേർ പോസ്റ്റൽ ബാലറ്റുകളിലും വോട്ട് രേഖപ്പെടുത്തി. കോണ്ഗ്രസ് സ്ഥാനാർഥിയായ ഐ.സി. ബാലകൃഷ്ണന് 78,936 വോട്ടുകൾ ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സ്ഥാനാർഥി എം.എസ്. വിശ്വനാഥന് 62,339 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി എ.എസ്. കവിത 31,308 വോട്ടുകൾ നേടി. 1442 പേർ നോട്ട തെരഞ്ഞെടുത്തു. 16,597 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഐ.സി. ബാലകൃഷ്ണൻ വിജയിച്ചത്.