ന്യൂഡൽഹി: മധ്യപ്രദേശിൽനിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധിസംഘം നേരിൽക്കണ്ട് പരാതി നൽകിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം തുടരുന്നു.
നാമനിർദേശം തള്ളിയ ഉത്തരവ് നഗ്നമായ നിയമലംഘനമാണെന്നും ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടി വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടാണ് സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.
മീനാക്ഷി നടരാജന്റെ പേരിൽ ക്രിമിനൽ കേസ് ഉണ്ടെന്നും അത് വെളിപ്പെടുത്തിയിട്ടില്ല എന്നും ചൂണ്ടിക്കാട്ടിയാണ് റിട്ടേണിംഗ് ഓഫീസർ നാമനിർദേശ പത്രിക തള്ളിയത്. കോണ്‍ഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സ്ഥാനാർഥി മീനാക്ഷി നടരാജനും അടങ്ങുന്ന പത്ത് അംഗ സംഘമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായും കൂടിക്കാഴ്ച നടത്തിയത്.
കേസില്ലെന്നു കോൺഗ്രസ്
നാമനിർദേശപത്രികയിൽ വെളിപ്പെടുത്തേണ്ട തരത്തിലുള്ള ഒരു ക്രിമിനൽ കേസും മീനാക്ഷി നടരാജനെതിരേ നിലവിലില്ലെങ്കിലും റിട്ടേണിംഗ് ഓഫീസർ ഏകപക്ഷീയമായി പത്രിക തള്ളിയതാണെന്ന് പ്രതിനിധിസംഘം കമ്മീഷനെ അറിയിച്ചു. ഇതിനുമുന്‍പ് ഹരിയാനയിലും ഗുജറാത്തിലും കമ്മീഷൻ ഇത്തരം തീരുമാനങ്ങൾ തിരുത്തിയ മുൻകാല ഉദാഹരണങ്ങളും ആവശ്യമായ രേഖകളും പ്രതിനിധി സംഘം കമ്മീഷനു നല്കി.
ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രണ്ട് വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്നതും കോടതി ഔദ്യോഗികമായി കുറ്റം ചുമത്തിയതുമായ കേസുകൾ മാത്രമേ പത്രികയിൽ വെളിപ്പെടുത്തേണ്ടതുള്ളൂ.
എന്നാൽ മീനാക്ഷി നടരാജന്റെ കാര്യത്തിൽ കോടതി നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിനിധി സംഘത്തിന് ഒപ്പമുണ്ടായിരുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവും നിയമവിദഗ്ധനുമായ അഭിഷേക് മനു സിംഗ്വി വ്യക്തമാക്കി.
കോടതി ഒരു കേസിൽ ഔദ്യോഗികമായി കുറ്റപത്രം സ്വീകരിക്കുന്നതിനുമുൻപ് നിയമപരമായി ക്രിമിനൽ കേസ് നിലനിൽക്കുന്നില്ല. എന്നാൽ റിട്ടേണിംഗ് ഓഫീസർ തന്റെ അധികാരം ദുരുപയോഗം ചെയ്താണ് പത്രിക തള്ളിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ 230 അംഗ നിയമസഭയിൽ 164 സീറ്റുകളുള്ള ബിജെപി ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണം നേടുമെന്ന് ഉറപ്പായിരുന്നു. 64 എംഎൽഎമാരുള്ള കോണ്‍ഗ്രസിന് മൂന്നാമത്തെ സീറ്റിൽ മീനാക്ഷി നടരാജനെ വിജയിപ്പിക്കാനുള്ള അംഗബലമുണ്ട്. എന്നാൽ, പത്രിക തള്ളിയതോടെ മൂന്ന് സീറ്റുകളും ബിജെപിക്ക് ലഭിക്കാനാണ് സാധ്യത.
അല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര ഇടപെടൽ നടത്തുകയോ കോടതിയിൽനിന്ന് ആശ്വാസം ലഭിക്കുകയോ ചെയ്യണം. കമ്മീഷൻ ഇടപെട്ടില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.