നെയ്യാറ്റിന്‍കര: വോട്ടെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയിലധികമായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നേതൃത്വത്തിന് സാധിക്കാത്തതില്‍ നെയ്യാറ്റിന്‍കരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അതൃപ്തി. നെയ്യാറ്റിന്‍കരയില്‍ കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും പിന്തുണയ്ക്കുന്ന പ്രവര്‍ത്തകരുണ്ട്. കൂടുതല്‍ എംഎല്‍എ മാര്‍ കൂടെയുണ്ടെന്ന് കെ.സി. ആരാധകര്‍ വാദിക്കുന്പോള്‍ ഭരണപരിചയം മുതല്‍ക്കൂട്ടല്ലേ എന്നാണ് ചെന്നിത്തല അനുയായികളുടെ മറുചോദ്യം.
ടീം യുഡിഎഫ് എന്ന ആശയം അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കി പട നയിച്ചയാള്‍ക്ക് നായകസ്ഥാനം നല്കുന്നതില് ഇത്രമാത്രം ചര്ച്ചയെന്തിനാണെന്നാണ് വി.ഡി. സതീശൻ അനു കൂലികളുടെ ചോദ്യം. നെയ്യാറ്റിന്‍കര മണ്ഡലത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ടു തവണത്തെ എല്‍ഡിഎഫ് വിജയത്തെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫ് പ്രതിനിധി എന്‍. ശക്തന് തെരഞ്ഞെടുക്കപ്പെട്ടത്.
മണ്ഡലത്തിലെ കോണ്‍ഗ്രസുകാരില്‍ പലര്‍ക്കും തെരഞ്ഞെടുപ്പിനു മുന്‍പ് സ്ഥാനാര്‍ഥി മോഹം ഉണ്ടായിരുന്നെങ്കിലും ശക്തന്റെ വരവോടെ അഭിപ്രായഭിന്നതകള്‍ അപ്പാടെ മറന്നു നേതാക്കളും പ്രവര്‍ത്തകരും കളത്തിലിറങ്ങി ആത്മാര്‍ഥമായി പ്രയത്നിച്ചു. അതിന്റെ ഫലമാണ് വോട്ടെടുപ്പില്‍ തെളിഞ്ഞതെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ശക്തന് യുഡിഎഫ് മന്ത്രിസഭയില്‍ അംഗമാകുമെന്ന പ്രതീക്ഷയും പ്രവര്‍ത്തകര്‍ക്കുണ്ട്.
എൻ. ശക്തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കവേ രമേശ് ചെന്നിത്തല അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. എംഎല്‍എയെയല്ല, മന്ത്രിയെയാണ് നെയ്യാറ്റിന്‍കര മണ്ഡലം തെരഞ്ഞെടുക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയിലെ പരാമര്‍ശം.
അന്ന് വേദിയും സദസും നിറഞ്ഞ കരഘോഷത്തോടെയാണ് ആ വാക്കുകള്‍ സ്വീകരിച്ചത്. അതികഠിനമായ വെയിലും ചൂടുമൊക്കെ സഹിച്ച് വീടായ വീടുകള്‍ കയറിയിറങ്ങിയും ഓരോ വോട്ടും വിലയേറിയതാണെന്ന ബോധ്യത്തോടെ കൃത്യമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയുമാണ് ശക്തനെ വിജയിപ്പിച്ചതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
യുഡിഎഫിന്റെ എല്ലാ വിജയികളുടെയും നേട്ടത്തിനു പിന്നില്‍ ആ മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും പ്രവര്‍ത്തകരുടെ പരിശ്രമമുണ്ടെന്നും അതിനെയൊക്കെ അവഗണിക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി ചര്‍ച്ചകള്‍ അിശ്ചിതമായി നീളുന്നതെന്നും ചില പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ പ്രിയ നേതാക്കള്‍ക്കായി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍ വരെ നടത്തിയ നേതാക്കളും പ്രവര്‍ത്തകരും നെയ്യാറ്റിന്‍കര മണ്ഡലത്തിലുണ്ട്.
വോട്ടെടുപ്പ് കഴിഞ്ഞതിനു ശേഷമുള്ള രണ്ടോ മൂന്നോ ദിവസം നാട്ടിലെങ്ങും വര്‍ത്തമാനം മുഖ്യമന്ത്രി ആരാകുമെന്നായിരുന്നു. പിന്നീട് പതിയെ അത്തരം അന്വേഷണങ്ങള്‍ പരിഹാസത്തിന്റെ രൂപത്തിലേയ്ക്ക് പരിണമിച്ചുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു.