ന്യൂഡൽഹി: ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പൊതുവായ വിലക്കയറ്റ നിരക്ക് ഏപ്രിലിലെ 3.48 ശതമാനത്തിൽനിന്ന് മേയിൽ 3.93 ശതമാനമായി ഉയർന്നു.
ജനുവരി മുതൽ പണപ്പെരുപ്പം കണക്കാക്കുന്ന അടിസ്ഥാന വർഷവും ആളുകളുടെ മാറിയ ചെലവഴിക്കൽ രീതികളും ഉൾപ്പെടുത്തി ഇന്ത്യ കണ്‍സ്യൂമർ പ്രൈസ് ഇൻഡക്സ് പരിഷ്കരിച്ചു.
അടിസ്ഥാന വർഷം (ബേസ് ഇയർ) 2012ൽ നിന്നു 2024ലേക്ക് മാറ്റിയിരുന്നു. ഈ പുതിയ സന്പ്രദായത്തിലെ ഏറ്റവും ഉയർന്ന വിലക്കയറ്റ നിരക്കാണ് മേയിൽ രേഖപ്പെടുത്തിയത്. മേയിലെ നിരക്ക് റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിയായ നാലു ശതമാനത്തിന് തൊട്ടുപിന്നിലെത്തി. വിലക്കയറ്റത്തോത് സ്ഥിരമായി 4 ശതമാനത്തിൽ താഴെ നിർത്തുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. തുടർച്ചയായ 16-ാം മാസമാണ് പണപ്പെരുപ്പ നിരക്ക് ഈ നില തുടരുന്നത്.
ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റ നിരക്ക് ഏപ്രിലിലെ 4.20 ശതമാനത്തിൽനിന്നും മേയിൽ 4.78 ശതമാനമായി ഉയർന്നു. നഗരങ്ങളേക്കാൾ ഗ്രാമങ്ങളിലാണ് ഇത്തവണ ഭക്ഷണസാധനങ്ങൾക്ക് വില വൻതോതിൽ കൂടിയത്.
കേരളത്തിന്റെ വിലക്കയറ്റത്തോത് ഏപ്രിലിൽ 3.77 ശതമാനമായിരുന്ന നിരക്ക് മേയിൽ 4.30 ശതമാനമായാണ് കൂടിയത്. മാർച്ചിൽ ഇത് 3.62 ശതമാനമായിരുന്നു. സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇക്കുറിയും ആറാമതാണ് കേരളം.
6.15 ശതമാനവുമായി തെലങ്കാനയാണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇക്കുറിയും ഒന്നാം സ്ഥാനത്ത്. 5.11 ശതമാനം വിലക്കയറ്റത്തോത് രേഖപ്പെടുത്തിയ തമിഴ്നാട് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. ആന്ധ്രപ്രദേശ് (4.90 ശതമാനം), കർണാടക (4.59 ശതമാനം), ഒഡിഷ (4.54 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. മിസോറാമാണ് ഏറ്റവും കുറവ് വിലക്കയറ്റത്തോത് രേഖപ്പെടുത്തിയ സംസ്ഥാനം. കേവലം 1.03 ശതമാനം മാത്രം.